07 September, 2020 08:01:58 PM


'ഞാന്‍ പോകുവാ ഉമ്മാ... ഉമ്മാടെ മോനെ ശല്യം ചെയ്യാന്‍ വരില്ല...': റംസിയുടെ സംഭാഷണം വൈറല്‍



കൊല്ലം: വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയ വിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പള്ളിമുക്ക് സ്വദേശി ഹാരീസിനെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) ആത്മഹത്യ ചെയ്‌തത്. ഹാരീസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പോലീസ് കേസെടുത്തത്.


കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ റംസിയെ കണ്ടത്. ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം യുവാവ് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റംസി മരിക്കുന്നതിന് മുമ്പ് ഹാരീസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.



താൻ മരിക്കാൻ പോവുകയാണെന്ന് ഹാരീസിന്‍റെ അമ്മയോട് റംസി പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. 'ഞാന്‍ പോകുവാ ഉമ്മാ... ഇനി എനിക്ക് വേറൊരാളുടെ കൂടെയൊന്നും ജീവിക്കാന്‍ പറ്റത്തില്ല. ഞാന്‍ വിട്ടു.. ഉമ്മാടെ മോനെ ഞാന്‍ ശല്യം ചെയ്യാന്‍ വരില്ല.. ഞാന്‍ പോകുവാ.. ഉമ്മാടെ മോന്‍റെ കൂടെ ജീവിക്കാമെന്നാ ഞാന്‍ വിചാരിച്ചത്.. അല്ലാതെ വേറൊരാളുടെ കൂടെ ജീവിക്കണമെന്നല്ല. ഞാന്‍ ആര്‍ക്കും ഒരു ശല്യവും ചെയ്തിട്ടില്ല... എന്നെ കല്യാണം കഴിക്കണമെന്ന് മാത്രമല്ലേ ഇക്കായോട് പറഞ്ഞുള്ളൂ.. എന്നോട് ഇങ്ങോട്ട് വന്ന് സ്നേഹിച്ച്‌, കൊണ്ടു നടന്നിട്ടല്ലേ... ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്നെ ഇക്കാ കാണാന്‍ വരരുത്.' വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസി(24) ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് വിവാഹം കഴിക്കാനിരുന്ന ഹാരിഷ് മുഹമ്മദിന്റെ ഉമ്മ ആരിഫയോട് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇത്.


വ്യാഴാഴ്ച രാവിലെയാണ് റംസി ഹാരിഷിന്റെ ഉമ്മയോട് ഫോണില്‍ സംസാരിച്ചത്. ഫോണില്‍ സംസാരിച്ചപ്പോള്‍ ഹാരിഷിന് തന്നെ വേണ്ടാ ഉമ്മാ എന്ന് റംസി പറഞ്ഞു. അത് നല്ല കാര്യം നീ നല്ല ചെറുക്കനെ നോക്കി പോകാന്‍ നോക്ക്. അതാ നല്ലത്, നല്ല കുടുംബത്തില്‍ പോയി ജീവിക്കാന്‍ നോക്ക്. നീ അത് വാശിയോടെ ചെയ്യ്. നീ പോടീ പെണ്ണെ നിന്റെ പാട്ടിന്, ഞാനാണെങ്കില്‍ അങ്ങനെ ഒരു വാശിയിലേ പോകു. മനസ്സിനകത്ത് ഒരു കട്ടി വയ്ക്ക്, എന്നിട്ട് അങ്ങനെ നീ ജീവിക്കാന്‍ നോക്ക്. നിനക്ക് നല്ലൊരു ജീവിതം കിട്ടാന്‍ ഞാന്‍ നിനക്ക് വേണ്ടി ദുവാ ചെയ്യാം. എന്നാണ് ആരിഫ റംസിയോട് പറഞ്ഞത്.

 

ഹാരിഷിനാല്‍ ഗര്‍ഭിണിയായി എന്നറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടു നിന്നവരില്‍ ഒരാളാണ് ആരിഫ. വിവാഹത്തിന് മുന്‍പ് മോശമല്ലേ.. അതിനാല്‍ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞാണ് ആരിഫ അന്ന് ആ ചതി ചെയ്തത്. പിന്നീട് മകന്‍ പണമുള്ള വീട്ടില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടി റംസിയെ ഒഴിവാക്കാനായി ആരിഫയും ഹാരിഷിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. റംസി ആത്മഹത്യ ചെയ്തതിന് ശേഷം ബന്ധുക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ സംഭാഷണം കണ്ടെത്തിയത്. ഈ ഫോണ്‍ സംഭാഷണം അവസാനിച്ചതിന് ശേഷമാണ് റംസി വിടിനുള്ളില്‍ തൂങ്ങി മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K