08 February, 2021 05:47:07 PM


പ്രളയഫണ്ട് തട്ടിപ്പില്‍ കുറ്റപത്രം: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 7 പ്രതികൾ



കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്.  ദുരിതാശ്വാസ പട്ടികയിൽ തിരുത്തൽ വരുത്തി പ്രതികൾ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.


എറണാകുളം കളക്ടറേറ്റിലെ പരിഹാരം സെല്ലിലെ ജീവനക്കാരനായ വിഷണു പ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ  മഹേഷ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ, അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ,  നീതു, ഷിന്‍റു മാർട്ടിൻ എന്നിവരാണ്  പ്രതികൾ. യഥാർത്ഥ ഗുണഭോക്താക്കൾക്കായി കളക്ടർ അനുവദിച്ച തുക  കംപ്യൂട്ടറർ രേഖകളിൽ തിരുത്തൽ വരുത്തി പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.


തട്ടിപ്പിൽ ഉന്നത സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉയർന്നെങ്കിലും അതിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. അയ്യനാട് സഹകരണ ബാങ്കും ഗൂഡാലോചനയിൽ പങ്കാളിയല്ലെന്നും കുറ്റപത്രം വിശദീകരിക്കുന്നു. സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ അക്കൗണ്ടിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കായി തുക എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.


പ്രതികൾ തട്ടിയെടുത്ത 27 ലക്ഷം രൂപയിൽ  10.58 ലക്ഷം രൂപ മാത്രമാണ് കണ്ടെടുക്കാനായത്. ബാക്കി തുക എവിടെയെന്നത് സംബന്ധിച്ച വിവരം പ്രതികളിൽ നിന്ന് ലഭിച്ചില്ല. കേസിൽ മുൻ കളക്ടർ മുഹമ്മദ് സഫീറുള്ള, നിലവിലെ കളക്ടർ എസ് സുഹാസ്, എ.ഡി.എം, സഹകരണ ബാങ്ക് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 172 സാക്ഷികളുണ്ട്. ആയിരത്തി മുന്നൂറോളം പേജുകളുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 73 ലക്ഷം തട്ടിയ കേസിൽ വിഷണു പ്രസാദിനെതിരായ രണ്ടാം കേസിലെ കുറ്റപത്രം നേരത്തെ തന്നെ  സമർപ്പിച്ചിരുന്നു.


2018ൽ ഉണ്ടായ മഹാ പ്രളയത്തിൽ  എല്ലാം നഷ്ടമായവർക്കുള്ള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ക്രൈം ബ്രാ‍ഞ്ച് രണ്ടാം കുറ്റപത്രം സമർപ്പിക്കുന്നത്. പ്രളയം പോലും ബാധിച്ചിട്ടില്ലാത്ത് ഇവിടെ എങ്ങനെ ദുരിതാശ്വാസ നിധി എത്തിയെന്ന ബാങ്ക് ജീവനക്കാരുടെ സംശയമായിരുന്നു ഇതിന് കാരണമായത്. എ.ഡി.എമ്മിന്‍റഎ പരാതിയിൽ ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈാംബ്രാഞ്ചും കേസ് അന്വേഷിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K