24 February, 2021 07:05:17 PM


'സ്വർണം മാലിയിൽ ഉപേക്ഷിച്ചു': അക്രമി സംഘം തട്ടിക്കൊണ്ടു പോയ ബിന്ദു



ആലപ്പുഴ: സ്വർണക്കടത്ത് സംഘം തന്നെ ഏൽപ്പിച്ച സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന് മാന്നാറിൽ നിന്നും അക്രമി  സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു. ദുബായിൽ നിന്നും ഹനീഫ എന്നയാളാണ് നാട്ടിൽ എത്തിക്കണമെന്ന് പറഞ്ഞ് ബാഗ് ഏൽപ്പിച്ചത്.  ഇതു സ്വർണമാണെന്നു മനസിലായതോടെയാണ് മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പക്കലുള്ള സ്വർണം അടങ്ങിയ ബാഗ് വാങ്ങാൻ എത്തിയ ആൾ വിമാനത്താവളത്തിന് പുറത്ത് വച്ച് തന്നെ തടഞ്ഞെന്നും അവർ ആരോപിച്ചു.


തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു വെളിപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പത്തിരുപത് പേരുണ്ടായിരുന്നു. വീട് തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് തട്ടിക്കൊണ്ടു പോയതെന്നും ബിന്ദു പറഞ്ഞു. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ശിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കാറില്‍വെച്ച് ഇവര്‍ ഉപദ്രവിച്ചെന്നും ബിന്ദു വെളിപ്പെടുത്തി.


ഫെബ്രുവരി 19-നാണ് ദുബായില്‍നിന്ന് മാല ദ്വീപ് വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഹനീഫ എന്നയാളാണ് ദുബായിലേക്കുള്ള വിസിറ്റിങ് വിസ സംഘടിപ്പിച്ചു നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ സംഭവത്തിൽ  കസ്റ്റംസും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ബിന്ദുവിന്റെ വീട്ടിലുമെത്തി. എന്നാല്‍ ബിന്ദു ആശുപത്രിയിലായതിനാൽ ഇവരെ ചോദ്യം ചെയ്യാനായില്ല.


ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റു ചെയ്തു.  ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തത് പീറ്ററായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഗൾഫിൽ നിന്നും  മടങ്ങിയെത്തിയ ബിന്ദുവിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടത്തുന്നതിനിടെ ബിന്ദുവിനെ  പാലക്കാട് വടക്കഞ്ചേരിക്കു സമീപം ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.


നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20ന് രാജേഷ് എന്നയാൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു.


തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി. പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് എത്തി. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി.


മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക് പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല. വഴിയിൽ ഉപേക്ഷിക്കപ്പെട്ട ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്‌റ്റേഷനിൽ എത്തി വിവരം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K