03 March, 2021 01:45:45 PM


വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച: മൂന്ന് യുവാക്കള്‍ പിടിയിൽ



തൃശ്ശൂർ : തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ എഴുപത്തിയഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട്‌ ചിറ്റൂർ സ്വദേശി നവാസ്, ചേർപ്പുലശ്ശേരി സ്വദേശി മുഹമ്മദ്‌ ബിലാൽ, തമിഴ്നാട് ട്രിച്ചി സ്വദേശി അരുൺകുമാർ എന്നിവരാണ് പിടിയിലായത്.


തമിഴ്നാട്ടിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും മോഷണമുതലുകൾ ആയ വിലകൂടിയ 55 ഓളം മൊബൈൽഫോണുകളും, ടാബുകളും കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നും മോഷണം നടത്തിയവയാണ് ഇതൊക്കെയെന്ന് വ്യക്തമായി.


പകൽസമയങ്ങളിൽ മൂന്നു ബൈക്കുകളിലായി വ്യാപാരസ്ഥാപനങ്ങളിൽ എത്തി നിരീക്ഷിച്ചശേഷം സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവിൽ ലോക്ക് ഇല്ലാത്ത കടകൾ ഏതെന്നു മനസ്സിലാക്കി ഷട്ടറിന് നടുവില് പിടിയിൽ തുണി കെട്ടി വലിച്ച് വിടവ് ഉണ്ടാക്കി അകത്തു കയറി മോഷണം നടത്തുകയാണ്  രീതി. ഓരോ ഏരിയകളും കണ്ടുവെച്ച് പരമാവധി സ്ഥാപനങ്ങളിൽ മോഷണം നടത്തി, മുതലുകളുമായി അന്ന് പുലർച്ചെ തന്നെ തമിഴ്നാട്ടിലേക്ക് മടങ്ങും.


ഇവരിൽ നിന്നും തിരുവില്ലാമലയിൽ നിന്ന് മോഷണം നടത്തിയ മൊബൈൽ ഫോണുകളും ടാബുകളും കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്തതിൽ മണ്ണുത്തി, നടത്തറ, പട്ടിക്കാട്, ആലത്തൂര് നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഇതേപോലെ 75ഓളം മോഷണങ്ങൾ നടത്തിയതായി ഇവർ  സമ്മതിക്കുകയും ചെയ്തു. മോഷണമുതലുകൾ വിറ്റ് കിട്ടുന്ന തുക മയക്കുമരുന്നിനും, സ്ത്രീകൾക്കും ആയിട്ടാണ് ഇവർ കൂടുതലും ചെലവഴിച്ചിരുന്നത്. 


തൃശ്ശൂർ സിറ്റി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ മാരായ ബിജോ അലക്സാണ്ടർ, അനീഷ് വി കോര, പഴയന്നൂർ ഇൻസ്പെക്ടര്‍ ജെ നിസാമുദ്ദീൻ, എസ്ഐ അജീഷ് എ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K