01 May, 2021 06:18:32 PM


പാലക്കാട് 12 നിയോജക മണ്ഡലങ്ങള്‍ക്കായി 61 വോട്ടെണ്ണല്‍ ഹാളുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നാളെ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ഒമ്പത് ഇടങ്ങളിലായാണ് 12 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൗണ്ടിംഗ് ഹാളുകള്‍,  ടേബിളുകള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ശാരീരിക അകലം ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ കൗണ്ടിംഗ് സെന്ററിന്‍റെ പ്രവേശനകവാടത്തില്‍ പോലും പ്രവേശിപ്പിക്കില്ല. പ്രവേശനകവാടം മുതല്‍ കൗണ്ടിംഗ് ടേബിളുകള്‍ വരെയുള്ള മുഴുവന്‍ പോയിന്റുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കും.


പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍


തൃത്താല - പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്, സയന്‍സ് ബ്ലോക്ക്
പട്ടാമ്പി - പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്, മെയിന്‍ ബ്ലോക്ക്
ഷൊര്‍ണ്ണൂര്‍ - ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്, മെയിന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലെ വെറോണിക്ക ഹാള്‍
ഒറ്റപ്പാലം - ഒറ്റപ്പാലം എന്‍.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളേജ്
കോങ്ങാട് - കല്ലേക്കാട് വ്യാസവിദ്യാപീഠം, വ്യാസ കോണ്‍ഫറന്‍സ് ഹാള്‍
മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്
മലമ്പുഴ - പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മലയാളം ബ്ലോക്ക്
പാലക്കാട് - പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, ഓഫീസ് ഹാള്‍
തരൂര്‍ - ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം, എച്ച്.എസ്.എസ്, മീറ്റിംഗ് ആന്‍ഡ് ലെക്ച്ചര്‍ ഹാള്‍
ആലത്തൂര്‍ - ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്, ഊട്ടുപുര ഹാള്‍
ചിറ്റൂര്‍ - കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
നെന്മാറ - നെന്മാറ എന്‍.എസ്.എസ് കോളേജ്  


12 നിയോജകമണ്ഡലങ്ങള്‍ക്കായി 61 വോട്ടെണ്ണല്‍ ഹാളുകള്‍


12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 12 കേന്ദ്രങ്ങളില്‍ മൊത്തം 61 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 13 ഹാളുകളും ഇ.വി.എമ്മുകള്‍ക്കായി 48 ഹാളുകളും ഉള്‍പ്പെടെയാണ് 61 ഹാളുകള്‍. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റിനായി രണ്ട്  ഹാളുകളും മറ്റു 11 നിയോജകമണ്ഡലങ്ങളില്‍ ഓരോ ഹാളുകള്‍ വീതവുമാണ് ക്രമീകരിച്ചിട്ടുള്ളത്.


ഇ.വി.എമ്മുകള്‍ക്ക് (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) 244 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 85 ടേബിളുകളുമുള്‍പ്പെടെ മൊത്തം 329 ടേബിളുകളില്‍ വോട്ടെണ്ണല്‍ നടക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും  മണ്ണാര്‍ക്കാട് അഞ്ച്, തരൂര്‍ 10 എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനു ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.  


ഇ.വി.എം മെഷീനുകളിലെ വോട്ട് എണ്ണിതിട്ടപ്പെടുത്തുന്നതിനായി തൃത്താല 20, പട്ടാമ്പി 22, ഷൊര്‍ണൂര്‍ 28, ഒറ്റപ്പാലം 16, കോങ്ങാട് 21, മണ്ണാര്‍ക്കാട് 17, മലമ്പുഴ 13, പാലക്കാട് 14, തരൂര്‍ 18, ചിറ്റൂര്‍ 28, നെന്മാറ 24, ആലത്തൂര്‍ 23 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. മുഴുവന്‍ കൗണ്ടിംഗ് ഹാളുകളിലും വോട്ട് എണ്ണുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനായി വീഡിയോഗ്രാഫര്‍മാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ പൊലീസ് സുരക്ഷയില്‍


നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും കനത്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വോട്ടെണ്ണലിനോടനുബന്ധിച്ച് കൃത്യമായ സജ്ജീകരണങ്ങളാണ്  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, പരിസരങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കൗണ്ടിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഡി.വൈ.എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും സുരക്ഷാ പ്രാധാന്യമനുസരിച്ച് സി.ഐ, എസ്.ഐ, ആര്‍.എസ്.ഐ, എസ്.സി.പി.ഒ, വുമണ്‍ സി.പി.ഒ, എആര്‍/കെ.എ.പി ബറ്റാലിയനിലെ അംഗങ്ങള്‍ ഉള്‍പ്പെടെ  60 മുതല്‍ 88 പോലീസുകാരെ വരെ ഡ്യൂട്ടിക്കായി നിയോഗിക്കുക.


പട്ടാമ്പി സംസ്‌കൃത കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ 88 പോലീസുകാരെയും ഒറ്റപ്പാലം എല്‍.എസ്.എന്‍.ജി എച്ച്.എസ്, ഒറ്റപ്പാലം എന്‍.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളേജ്, കല്ലേക്കാട് വ്യാസ വിദ്യാപീഠം, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, നെന്മാറ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ 74 പോലീസുകാര്‍ വീതവും ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസില്‍ 60 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.


12 മീഡിയാ കേന്ദ്രങ്ങള്‍


കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സാഹചര്യം പരിഗണിച്ച് വോട്ടെണ്ണല്‍ ഫലം തത്സമയം വീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രധാന മീഡിയ സെന്ററും ഒമ്പത് സ്ഥലങ്ങളിലായുള്ള 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 12 മീഡിയ സെന്ററുകളും സജ്ജീകരിക്കുന്നുണ്ട്. പി.ആര്‍.ഡി.യുടെ സഹകരണത്തോടെ ഇലക്ഷന്‍ വിഭാഗമാണ് മീഡിയാ സെന്ററുകള്‍ ഒരുക്കുന്നത്.


വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍,  കൗണ്ടിംങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല


വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന്  സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത്  അനുവദിക്കില്ലെന്ന്  കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന്‍  അറിയിച്ചു.  ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍ നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന്  സ്ഥാനാര്‍ത്ഥി/ പ്രതിനിധിക്കൊപ്പം രണ്ടില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.


വോട്ടെണ്ണലിനായി അയ്യായ്യിരത്തോളം ഉദ്യോഗസ്ഥര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 12 നിയോജകമണ്ഡലങ്ങളിലുമായി വോട്ടെണ്ണല്‍ ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത് അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍.
12 നിയോജക മണ്ഡലങ്ങളിലായി  ഇവിഎം,  പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ എണ്ണിതിട്ടപ്പെടുത്തുന്നതിനായി ഓരോ ടേബിളുകളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്‍സ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.  മൊത്തം 1600 ഓളം ഉദ്യോഗസ്ഥരാണ്  വോട്ട് എണ്ണുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത് .


ഇ വി എം മെഷീനുകള്‍  എണ്ണുന്നതിനു മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, അനുബന്ധ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയാണ് അയ്യായിരത്തോളം പേരെ നിയോഗിച്ചിരിക്കുന്നത്.


വോട്ടെണ്ണല്‍ രാവിലെ 8 ന് ആരംഭിക്കും


നാളെ രാവിലെ എട്ടിന് തപാല്‍ വോട്ടുകളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. രാവിലെ എട്ട് വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. എട്ടിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുകയില്ല. രാവിലെ എട്ട് വരെയാണ് തപാല്‍ വോട്ടുകള്‍ സ്വീകരിക്കുക. എട്ടിനു ശേഷം  സ്വീകരിക്കുക. രാവിലെ 8.30 വരെ തപാല്‍ വോട്ടുകള്‍  എണ്ണും. 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍.ഒ മാര്‍ എന്‍കോര്‍ ആപ്പ് വഴി അപ്ഡേറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്ക് വിവരം ലഭ്യമാക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K