26 July, 2021 04:52:10 PM


കുണ്ടറ പീഡനശ്രമം; ശശീന്ദ്രന് ക്ലീൻ ചിറ്റ്; അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്



കൊല്ലം: കുണ്ടറ പീഡനശ്രമം ആരോപണത്തിൽ അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്. ഇവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻസ് ചെയ്യാൻ തീരുമാനമായി. പാർട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എൻസിപി ക്‌ളീൻ ചിറ്റ് നൽകി. നേരത്തെ സസ്‌പെൻഡ് ചെയ്ത രണ്ട് പേര് ഉൾപ്പെടെ കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബനടിക്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം പ്രതീപ്, മഹിളാ നേതാവ് ഹണി എന്നിവർക്കെതിരെയാണ് നടപടി.


എന്‍സിപിയുടെ പ്രത്യേക അന്വേഷണ കമ്മിഷന്‍ ആരോപണ വിധേയനായ ജി പത്മാകരനെയും എസ് രാജീവിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനപരമായ ആരോപണമാണെന്നും തനിക്കും കുടുംബത്തിനും മാനസികാഘാതമുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.


കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി തന്റെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്നും രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.


ഇന്നലെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷയുവജനസംഘടനകള്‍ പ്രതിഷേധിച്ചു. അതേസമയം കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. കേസെടുക്കാന്‍ വൈകിയത് ഡിജിപി അന്വേഷിക്കും. പരാതിക്കാരിക്ക് നിയമപരിരരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും ഒപ്പം എ കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K