10 August, 2021 08:48:08 PM


16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് മരണം വരെ കഠിനതടവും 1.6 ലക്ഷം രൂപ പിഴയും



കോഴിക്കോട്: പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴ ഒടുക്കിയാൽ ഒരു ലക്ഷം രൂപ ലീഗൽ സർവീസസ് അതോറിറ്റി വഴി പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.


സംഭവത്തിന് ശേഷം പെൺകുട്ടിക്ക് നേരിട്ട മാനസികാഘാതത്തിന് നഷ്ടപരിഹാരമായാണ് പിഴത്തുകയെന്നും കോടതി വ്യക്തമാക്കി. പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്. 2020 മേയ് ഒന്നിന് കുട്ടി ശുചിമുറിയിൽ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി വഴിയാണ് വെള്ളയിൽ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്.


കേസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടുകൂടുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. ആശുപത്രി വഴി ലഭിച്ച പരാതിയില്‍ ഡി.എന്‍.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിക്കെതിരെ സമാനമായ മറ്റ് പരാതികളുണ്ടെന്നും കേസുകൾ നിലവിലുണ്ടെന്നും വ്യക്തമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസ് ഉണ്ട്. സ്കൂളുകള്‍ക്ക് മുന്നില്‍ ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന പ്രതി, കുട്ടിയുടെ വീട്ടിലാളില്ലാത്ത സമയം പീഡിപ്പിച്ചെന്നാണ് കേസ്.


കോവിഡ് സമയമായിരുന്നിട്ടും വളരെ വേഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചു. 2021 മാർച്ചിൽ ആരംഭിച്ച വിചാരണ നടപടികൾക്കൊടുവിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു. വെള്ളയില്‍ സ്റ്റേഷൻ ഹൌസ് ഓഫീസർ ജി. ഗോപകുമാറാണ് അന്വേഷിച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ഡി.എന്‍.എ വിഭാഗം അസി. ഡയറക്ടര്‍ അജേഷ് തെക്കടവനാണ് ഡി. എന്‍. എ പരിശോധന നടത്തിയത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K