05 September, 2021 08:15:40 AM


കോഴിക്കോട് നിപ സംശയിക്കുന്ന പന്ത്രണ്ടു വയസുകാരന്‍ മരിച്ചു



കോഴിക്കോട് : നിപ സംശയിക്കുന്ന പന്ത്രണ്ടു വയസുകാരന്‍ മരിച്ചു.
നാല് ദിവസം മുന്‍പ് നിപ രോഗ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിപ്പയെന്ന് സംശയിക്കുന്നണ്ടെങ്കിലും ആരോഗ്യ വകുപ്പ് ഇത് പുറത്ത് വിട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെ 4.45 നാണ് മരണം സംഭവിച്ചത്.

ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാംബിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. 

പരിശോധനയ്ക്കയച്ച രണ്ട് സാമ്പിളുകളില്‍ കൂടി രോഗം സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തിര സൂം മീറ്റിംഗ് കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. ഞായറാഴ്ച പ്രത്യേക മെഡിക്കല്‍ സംഘവും, കേന്ദ്ര മെഡിക്കല്‍ സംഘവും കോഴിക്കോടെത്തും. മ്യതദേഹം മിംസ് ആശുപത്രിയില്‍. അന്തിമഫലം വന്നശേഷമായിരിക്കും സംസ്‌ക്കാരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K