11 September, 2021 12:12:13 AM


യുവ ദമ്പതികളും മൂന്നര വയസുള്ള കുട്ടിയും വീട്ടിൽ മരിച്ച നിലയിൽ; സംഭവം പറവൂരിൽ



കൊച്ചി: അച്ഛനും അമ്മയും മൂന്നര വയസുള്ള കുട്ടിയും വീട്ടിൽ മരിച്ച നിലയിൽ. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടെത്തിയത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടില്‍ ആക്കിയ ശേഷം സുനിലും കുടുംബവും കഴിഞ്ഞദിവസം കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു തിരിച്ചെത്തിയത്. ഈ വിവരം തറവാട്ടില്‍ അറിയിക്കുകയും വെള്ളിയാഴ്ച രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തു.

എന്നാല്‍, ഇന്നലെ സുനില്‍ തറവാട്ടില്‍ എത്തിയില്ല. ഇരുവരുടെയും ഫോണില്‍ മാറിമാറി വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെപിഎസി സജീവ് വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്നു കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതില്‍ തുറന്ന സജീവ് കണ്ടത് സുനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.

അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്നു നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്. സാമ്ബത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം പൊലീസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാടുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K