13 September, 2021 04:09:28 PM
ജോൺ ഹോനായി ആയി ചലച്ചിത്രലോകം കീഴടക്കിയ റിസബാവ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
ഒട്ടേറെ സിനിമകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറിൽ ബ്രേക്കായത്. സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ വേഷമിട്ടത്. എന്നാൽ നായകകഥാപാത്രങ്ങൾ പിന്നീട് റിസബാവയെ തേടി അധികം എത്തിയിട്ടില്ല. അങ്ങനെയാണ് മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ റിസബാവ ചുവടുറപ്പിക്കുന്നത്.
തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ വൺ, പ്രൊഫസർ ഡിങ്കൻ, മഹാവീര്യർ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്.
കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.