15 September, 2021 06:17:27 PM


മുറിയിൽ ശബ്ദം കേട്ട് നോക്കിയ രക്ഷിതാക്കള്‍ മകളുടെ കട്ടിലിന് അടിയില്‍ യുവാവിനെ കണ്ട് ഞെട്ടി



പാലാ: പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവാക്കളിൽ ഒരാൾ ലൈംഗിക ബന്ധത്തിനായി രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിൽ നാടകീയമായ നീക്കങ്ങൾ ഉണ്ടായത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലേക്ക് രാത്രി യുവാവ്  കയറുകയായിരുന്നു. ഈ സമയം പെൺകുട്ടി മറ്റൊരു മുറിയിൽ പഠിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നും ശബ്ദം കേട്ട രക്ഷിതാക്കൾ  പരിശോധനക്കെത്തിയപ്പോള്‍ യുവാവ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നു.  വീട്ടുകാർ വളഞ്ഞതോടെ ഇയാള്‍ മുറിയിൽ നിന്ന് ഇറങ്ങി ഓടി.

രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് 16 കാരിയായ പെൺകുട്ടിയെയാണ് പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന് ഇരയാക്കിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കൾ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവ് ഇറങ്ങി ഓടിയതിനെതുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്‍റെ ചുരുളുകള്‍ അഴിഞ്ഞുതുടങ്ങിയത്. 

മുൻപും യുവാവുമായിലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. തുടർന്ന് കൗൺസിലർമാർ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൂടുതൽപേർ പെൺകുട്ടിയെ വശീകരിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതായി വെളിപ്പെട്ടത്. രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജ്ജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട്‌ സ്വദേശി 16 കാരനെയുമാണ്‌ രാമപുരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഐങ്കൊമ്പ്‌ സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ്‌ പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്.

നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു.  പൊലീസ് കേസ് അന്വേഷിച്ചതോടെയാണ്  നാട്ടിൽ പരിചയമുണ്ടായിരുന്ന രണ്ട് പ്രതികൾ ഈ വിവരം അറിഞ്ഞത്. ആകെ നാല് പേരിൽ രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട്  ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും  പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന്  കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K