26 September, 2021 03:11:55 PM


വൈക്കത്ത് യുവാവും യുവതിയും മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ



വൈക്കം: കോട്ടയം വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരത്തിന് സമീപം യുവാവിനെയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരൻ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടത്.

അയൽവാസിയായ മനോജ് സുഹൃത്തിന്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് എടുക്കുവാൻ പോകുമ്പോൾ യാദൃശ്ചികമായി ആണ് രണ്ടുപേരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇരുവരെയും കാണാതായതിനെ തുടർന്ന് അതിരാവിലെ തന്നെ വീട്ടുകാർ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് ദാരുണമായ മരണവാർത്ത പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലം ഏറെനാളായി കാടുപിടിച്ചു കിടക്കുകയായിരുന്നു. അവിടെ ഒരു മരത്തിന്റെ തന്നെ രണ്ടു കൊമ്പുകളിൽ ആണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഏറെ പൊക്കമില്ലാത്ത ശാഖകളിൽ ആണ് ഇരുവരും തൂങ്ങിമരിച്ചത്.

ഇവർക്കിടയിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ല എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്  വൈക്കം ഡിവൈഎസ്പി എ ജെ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ തന്നെ വൈക്കം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുലശേഖര മംഗലത്ത്  എത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും .

അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു  ജോലിക്കായി കാത്തിരിക്കുകയായിരുന്നു. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയാണ്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരിക്കാം എന്ന് സംശയമാണ് പോലീസ് ഇപ്പോൾ പങ്കുവെക്കുന്നത്. അതേസമയം പ്രണയത്തിലായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ വിവാഹം നടത്തി കൊടുക്കുമായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ജാതീയമായ വ്യത്യാസം കാരണം വിവാഹം നടക്കില്ല എന്ന സംശയം ആത്മഹത്യയ്ക്ക് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കങ്ങൾ വീടുകളിൽ ഉണ്ടായിട്ടില്ല എന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. കൃഷ്ണപ്രിയ എറണാകുളത്താണ് പഠിച്ചിരുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K