29 September, 2021 06:01:35 PM


കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളിൽ നിപ ; രണ്ടിനത്തിൽ ആന്‍റിബോഡിയും



തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥീരികരിച്ച ഇടത്ത് നിന്നും പിടികൂടിയ വവ്വാല്‍ സാമ്പിളില്‍ നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടിനം സാമ്പിളില്‍ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്‍റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസിന്‍റെ ഉറവിടം വവ്വാല്‍ ആണെന്ന് അനുമാനിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


 സെപ്റ്റംബര്‍ അഞ്ചിനാണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂര്‍ വാര്‍ഡ് പൂര്‍ണമായും തുറന്ന് നല്‍കിയത്.
കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തില്‍ ശേഖരിച്ച മൃഗ സാമ്പിളുകളിലെ ഭോപ്പാലിലെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.


തുടര്‍ന്നാണ് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകള്‍ക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടേയത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നിഗമനം. ഇനി അറിയേണ്ടത് കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K