16 October, 2021 11:42:29 PM


കാവാലി ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം: ഒറ്റപ്പെട്ട് കൂട്ടിക്കൽ; ശബരിമല തീർത്ഥാടനം മാറ്റി

 

കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടിലില്‍ മരിച്ചത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.

കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 13 പേരെ കാണാതായതില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


അതേസമയം ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നെങ്കിലും മഴ തുടരുമെന്നാണ് വിലയിരുത്തല്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശബരിമല തീർത്ഥാടനം മാറ്റിവെച്ചു.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായത് എട്ട് പേരെയാണെന്ന് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ആന്‍സി (45), ചിറയില്‍ ഷാജി (50), പുതുപ്പറമ്ബില്‍ ഷാഹുലിന്റെ മകന്‍ സച്ചു ഷാഹുല്‍ (മൂന്ന്), കല്ലുപുരയ്ക്കല്‍ ഫൈസല്‍ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കള്‍ അഹിയാന്‍, അഫ്സാന എന്നിവരെയുമാണ് കാണാതായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K