01 January, 2022 06:26:25 PM


വിദേശി മദ്യം റോഡില്‍ ഒഴുക്കിയ സംഭവം: എസ്.ഐക്കെതിരായ നടപടിക്കെതിരെ പൊലീസ് സംഘടന



തിരുവനന്തപുരം: കോവളത്ത് വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശമാണ് ഗ്രേഡ് എസ് ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷൻ വിശദീകരിക്കുന്നു. മദ്യം കളയാൻ പൊലീസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിട്ടില്ല. വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്തിട്ടില്ല. 


വിരമിക്കാൻ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്ഥനെ ഇതിന്‍റെ പേരിൽ സസ്പെൻഡ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയേയും അസോസിയേഷൻ നേതാക്കൾ പ്രതിഷേധം അറിയിച്ചു. അതേസമയം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വാദം തള്ളി സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബർഗ് രംഗത്ത് എത്തി. തനിക്ക് വേണ്ടിയല്ല സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നും മദ്യവുമായി താൻ ബീച്ചിലേക്കല്ല സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും സ്റ്റീവൻ പറഞ്ഞു. 


കോവളം ജംഗ്ഷനിൽ വച്ചാണ് തന്നെ പൊലീസ് തടഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിഷയത്തിൽ ഇപ്പോൾ പൊലീസ് അസോസിയേഷൻ നടത്തുന്ന വാദം അവരെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണെന്നും സ്റ്റീവൻ പറഞ്ഞു. കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് പൊലീസ് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. 


നാലു വർഷമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും നിരന്തരം ദുരഭവങ്ങളാണ് ഉണ്ടാകുന്നതെന്നാണ് സ്റ്റീഫന്‍റെ പരാതി. മദ്യം വാങ്ങിവരുമ്പോള്‍ ബില്ല് കൈവശം വയ്ക്കണമെന്ന് തനിക്കറിയില്ലായിരുന്നു. എറിഞ്ഞുടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും പ്ലാസ്റ്റിക് കുപ്പിയായതുകൊണ്ടാണ് എറിയാതെ മദ്യം ഒഴുക്കികളഞ്ഞത്. ഇത്തരം അനുഭവങ്ങള്‍ ആവർത്തിച്ചാൽ തനിക്ക് ഹോം സ്റ്റേ നടത്തിപ്പ് നിർത്തിവേക്കേണ്ടി വരുമെന്ന് അപമാനം നേരിട്ട  സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് പറഞ്ഞു.


സംഭവത്തിൽ മുഖ്യമന്ത്രി പൊലീസിനോട് റിപ്പോർ‍ട്ട് തേടിയിരുന്നു. സർക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം മന്ത്രി വിമർശിച്ചു. ദേശീയതലത്തിൽ തന്നെ സംഭവം വാർത്തയായി സർക്കാർ വെട്ടിലായതോടെയാണ്  മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയത്. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. വിദേശിയെ അപമാനിച്ചതിൽ അന്വേഷണം വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 


മൂന്ന് ലിറ്റർവരെ മദ്യം ഒരാൾക്ക് കൈവശം വെക്കാം. മദ്യകുപ്പിയിൽ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കിൽ ബിൽ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാൻ കഴിയും. ഇത്തരമൊരു പരിശോധനക്ക് പോലും തയ്യാറാകാതെയാണ് മദ്യം ഉപേക്ഷിച്ചുപോകാൻ സ്റ്റീഫനോട് പൊലീസ് ആവശ്യപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K