28 May, 2022 05:49:15 PM


സ്ത്രീകൾക്കുനേരെ വർദ്ധിക്കൂന്ന അതിക്രമങ്ങൾ തടയുന്നതിന് പോലീസിന്റെ നിർദ്ദേശങ്ങൾ


കോട്ടയം: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സേഫ് കോട്ടയം എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സാമൂഹ്യ സുരക്ഷിതത്വ കാമ്പയിന്റെ ഭാഗമായി അടുത്ത കാലയളവിൽ സ്ത്രീകൾക്കു നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയുന്നതിനും വേണ്ടി  കോട്ടയം ജില്ലാ പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.

ഇടവഴികളിലൂടെയും മറ്റും ഒറ്റയ്ക്ക് സ്ത്രീകളും പെൺകുട്ടികളും സഞ്ചരിക്കുന്ന അവസരത്തിൽ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ മറയത്ത രീതിയിൽ സാരി ചുരിദാർ ഷാൾ പുതച്ച്, സാരി/ഷാളിന്റെ തുമ്പിൽ ബലമായി പിടിച്ചു നടക്കേണ്ടതാണ്.

അപരിചിതരായ ബൈക്ക് യാത്രക്കാർ ഏതെങ്കിലും ആവശ്യം പറഞ്ഞ് അടുത്തേയ്ക്ക് വന്നാൽ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും മേൽപ്പറഞ്ഞ രീതിയിൽ അവ മറച്ചുപിടിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

ബൈക്ക് നിർത്തി പിൻസീറ്റ് യാത്രക്കാരൻ സംശയം ചോദിക്കാൻ അടുത്തേയ്ക്ക് വന്നാൽ അപ്പോൾ തന്നെ അപകടം മനസ്സിലാക്കുകയും ടി ബൈക്കിന്റെ നമ്പർ നോട്ട്
ചെയ്യേണ്ടതുമാണ്. കൂടാതെ ബൈക്ക് അടുത്ത് നിർത്താൻ ശ്രമിച്ചാൽ ടി വാഹനത്തിൽ നിന്നും ഏകദേശം മൂന്ന് നാല് അടി മാറി നിന്ന് മാത്രമേ സംസാരിക്കാവൂ.  

ബസ്സിൽ യാത്ര ചെയ്യുമ്പോൾ കഴിയുന്നതും കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണങ്ങൾക്കിടയിൽക്കൂടി സേഫ്റ്റി പിൻ കടത്തി ബ്ലൗസിലും സാരിയിലുമായി ഒന്നു രണ്ടിടങ്ങളിൽ കൊളുത്തിയിടാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ മാല തിരക്കിനിടയിൽ മോഷ്ടാക്കള്‍ കട്ടു ചെയ്തെടുത്താലും അത് വലിച്ചെടുക്കുന്നത് തടയാൻ സഹായകമാകും.

സ്ത്രീകൾ ഒറ്റയ്ക്ക് താമസ്സിക്കുന്ന വീടുകളിൽ ഏതെങ്കിലും ആവശ്യം പറഞ്ഞ് അപരിചിതർ എത്തിയാൽ ഡോർ തുറക്കാതെ ജനാലയിൽക്കൂടി മാത്രം ആശയവിനിമയം നടത്താൻ ശ്രദ്ധിക്കണം. ഇത്തരം വീടുകളിൽ പകൽ സമയങ്ങളിൽപ്പോലും ഗേറ്റ്, മുൻവശത്തെ വാതിലുകൾ എന്നിവ പൂട്ടിയിടാന്‍ ശ്രദ്ധിക്കേണ്ടതാണ്.  

വഴിയരികിൽ വച്ചോ, ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴോ സ്ത്രീകൾക്കെതിരെ ഏതെങ്കിലും തരത്തിൽ അതിക്രമം  ഉണ്ടായാൽ പ്രസ്തുത വിവരം എത്രയും പെട്ടെന്ന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, വനിതാ പോലീസ് ഹെൽപ്പ് ലൈനിലോ, ജില്ലാ പോലീസ് കൺട്രോൾ റൂമിലോ അറിയിക്കുക. 
 
സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന  വീടുകളില്‍ രാത്രി കാലങ്ങളിലും മറ്റ് അത്യാവശ്യവട്ടങ്ങളിലും ബന്ധപ്പെടുന്നതിനായി വിശ്വസ്തരായ അയല്‍വാസികൾ, ടാക്സി ഡ്രൈവമാർ, ആശുപത്രികള്‍,  പോലീസ് ജനമൈത്രി അസി. ബീറ്റ് ഓഫീസർ (വനിതാ പോലീസ്  ഉദ്യോഗസ്ഥർ) എന്നിവരുടെ ടെലഫോൺ നമ്പരുകൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്.

മൊബൈൽ ഫോണുകൾ കുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വാങ്ങിക്കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സ്കൂളിലോ കോളജിലോ ഓഫീസിലോ മറ്റാവശ്യങ്ങൾക്കായി പോകുന്ന സ്ത്രീകൾ/ പെൺകുട്ടികൾ ആൾത്തിരക്കില്ലാത്ത വഴികളിലൂടെയോ/റോഡിലൂടെയോ പോവുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടാകേണ്ടതും തനിച്ച് കഴിവതും പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

അപരിചിതരായ ആളുകൾ സാധനങ്ങൾ വിൽക്കാനോ, ഓർഡർ ശേഖരിക്കാനോ മറ്റോ വീട്ടിൽ വരികയാണെങ്കിൽ കഴിവതും ജനലിലൂടെ സംസാരിക്കുകയും സംശയം
തോന്നുകയാണെങ്കിൽ ഉടൻ പോലീസിൽ വിവരം അറിയിക്കേണ്ടതുമാണ്.

അന്യസംസ്ഥാനത്തുള്ള ജോലിക്കാരെ കഴിവതും വീട്ടുപണികളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

നേഴ്സിനെ നിർത്തേണ്ട അവസരത്തിൽ അവരുടെ പൂർണ്ണമായ മേൽവിലാസവും ഫോട്ടോയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കേണ്ടതും കോപ്പികൾ വീട്ടുകാർ സൂക്ഷിക്കേണ്ടതുമാണ്.

മൊബൈൽ ഫോണിലോ ലാന്റ് ഫോണിലോ അപരിചിതർ തുടർച്ചയായി വിളിച്ചാൽ   യാതൊരു വിവരവും അവരോട് വെളിപ്പെടുത്താതിരിക്കേണ്ടതും,   വിവരം സൈബർ സെൽ/പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതുമാണ്.

വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ അത് പ്രൈവറ്റ് റൂമിൽ വച്ച് കുട്ടികളെക്കൊണ്ട് ഓപ്പറേറ്റ് ചെയ്യിക്കരുത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K