10 June, 2022 01:10:57 PM


ലക്ഷദ്വീപില്‍ നിന്ന് ഇവാക്യുവേഷന്‍ വൈകി; അപകത്തില്‍പ്പെട്ട യുവാവ് മരിച്ചു



കൊച്ചി: ലക്ഷദ്വീപിലെ അപകടത്തില്‍ പരുക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുന്നത് 12 മണിക്കൂര്‍ വൈകിയെന്ന് പരാതി. ചെത്ത്‌ലത്ത് ദ്വീപിലെ അബ്ദുള്‍ ഖാദര്‍ (23) ആണ് യാത്രാമധ്യേ മരിച്ചത്. ചികിത്സ വൈകിയത് കൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതെന്ന് ഡോക്ടേഴ്‌സ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഇബ്രാഹിം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അബ്ദുള്‍ ഖാദറും സുഹൃത്ത് ഇബ്രാഹിമും അപകടത്തില്‍പ്പെട്ടത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റെങ്കിലും ലക്ഷദ്വീപില്‍ നിന്നും ഇരുവരേയും കൊച്ചിയിലേക്ക് കൊണ്ടു വന്നത് അപകടം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞ് ഇന്നലെയാണ്. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് അബ്ദുള്‍ ഖാദര്‍ മരണപ്പെട്ടത്. ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ പുതിയ ഭരണകൂടം നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് ദ്വീപ് നിവാസികള്‍ക്ക് കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K