13 August, 2022 07:55:55 PM


സർക്കാർ സർവീസിലിരുന്ന് ഭീകര പ്രവർത്തനം; ബിട്ട കരാട്ടെയുടെ ഭാര്യ അടക്കം 4 പേര്‍ പുറത്ത്



ശ്രീനഗര്‍: ഭീകരവാദ ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൻെറ ഭാഗമായി ശക്തമായ നടപടികളുമായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രംഗത്ത്. ഭീകരൻ ബിട്ട കരാട്ടെയുടെ ഭാര്യ ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെ ശനിയാഴ്ച ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബിട്ട കരാട്ടെയുടെ ഭാര്യയെയും കാശ്മീർ സർവകലാശാലയിലെ സയൻറിസ്റ്റ് ഡിയായ മുഹീത് അഹമ്മദ് ഭട്ട്, സീനിയർ അസിസ്റ്റന്‍റ് പ്രൊഫസർ മാജിദ് ഹുസൈൻ ഖാദ്രി, ഐടി മാനേജർ സയ്യിദ് അബ്ദുൾ മുയീദ് എന്നിവരെയുമാണ് തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 ഉപയോഗിച്ചാണ് നടപടി. "ജെകെഎൽഎഫ് ഭീകരൻ ഫാറൂഖ് അഹമ്മദ് ദാർ എന്ന ബിട്ട കരാട്ടെയുടെ ഭാര്യ അസ്സബാഹ് അർസൂമന്ദ് ഖാൻ 2011 ബാച്ച് ജെകെഎഎസ് ഓഫീസറാണ്.  ബിട്ട കരാട്ടെയുടെ ഭാര്യ അസ്സബാഹ് ആണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ടയാൾ. ഇവർക്ക് തീവ്രവാദ സംഘടനകളുമായും ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിട്ട കരാട്ടെയെ വിചാരണ ചെയ്ത സമയത്താണ് അസ്സബാഹുമായുള്ള ബന്ധം പുറത്ത് വന്നത്. കശ്മീർ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്‌നോളജിയിലായിരുന്നു ഇവർ ആദ്യം ജോലി ചെയ്തിരുന്നത്.

ഇവരുടെ നിയമനത്തിന് പിന്നിൽ ചിലരുടെ താൽപര്യങ്ങളായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 2003-2007 കാലഘട്ടത്തിൽ സർവീസിൽ നിന്ന് കണക്കില്ലാത്ത അവധിയെടുത്തിട്ടും അസ്സബാഹിനെതിരെ നടപടി ഉണ്ടായില്ല. ജർമ്മനി, യുകെ, ഹെൽസിങ്കി, ശ്രീലങ്ക, തായ‍്‍ലൻഡ് എന്നിവിടങ്ങളിലേക്ക് ഇക്കാലത്ത് ഇവ‍ർ നിരന്തരം യാത്ര ചെയ്തിരുന്നു. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ റോഡുകളിലൂടെയാണ് ഇവ‍ർ ഇന്ത്യയിലേക്ക് തിരിച്ച് വന്നിരുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഇവരെത്തിച്ച പണം ഉപയോഗിച്ച് രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാവുകയാണ് ചെയ്തതെന്നും സോഴ്സുകൾ പറയുന്നു.

ഹിസ്ബുൾ മുജാഹിദീന്‍റെ സ്വയം പ്രഖ്യാപിത സുപ്രീം കമാൻഡർ സയ്യിദ് സലാഹുദ്ദീന്‍റെ മകനാണ് ജെകെഇഡിഐയിൽ (ജെ ആൻഡ് കെ എന്‍റർപ്രണർഷിപ്പ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്) ഐടി മാനേജരായിരുന്ന സയ്യിദ് അബ്ദുൾ മുഈദ്. 2012ൽ കരാർ അടിസ്ഥാനത്തിൽ ഐടി കൺസൾട്ടന്റായാണ് ഇയാളെ ആദ്യം നിയമിച്ചിരുന്നത്. പിന്നീട് സ്ഥിരപ്പെടുത്തുകയാണ് ചെയ്തതെന്നും സോഴ്സുകൾ വ്യക്തമാക്കുന്നു.

കശ്മീർ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സയന്റിസ്റ്റ് ഡി തസ്തികയിൽ ജോലി ചെയ്തിരുന്ന മുഹീത് അഹമ്മദ് ഭട്ടാണ് വിദ്യാർഥികൾ തെരുവിൽ നടത്തിയ നിരവധി പ്രതിഷേധങ്ങൾക്ക് പിന്നിലെ സൂത്രധാരനെന്ന് പറയുന്നു. പ്രതിഷേധങ്ങൾക്ക് ശേഷമുണ്ടായ സംഘർഷങ്ങളിൽ നൂറുകണക്കിന് പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ലഷ്‌കർ ഇ തൊയ്ബയുമായി അടുത്ത ബന്ധമുള്ള മജീദ് ഹുസൈൻ ഖാദ്രി 2001ൽ കശ്മീർ യൂണിവേഴ്‌സിറ്റിയിൽ എംബിഎ വിദ്യാർത്ഥിയായിരുന്നു. പിന്നീട് സ‍ർവീസിൽ കയറിയതിന് ശേഷം കാശ്മീ‍ർ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചുള്ള ഭീകരവാദ പ്രവ‍ർത്തനങ്ങൾക്ക് ഇയാളാണ് നേതൃത്വം നൽകിയതെന്നും റിപ്പോ‍ർട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K