26 August, 2016 08:49:13 AM


ഉള്ളി കിലോയ്ക്ക് 5 പൈസ; 1500 മുടക്കിയ കര്‍ഷകന് ലഭിച്ചത് 65 രൂപ



നാസിക്: വിപണിയില്‍ ഉള്ളിക്ക് ന്യായമായ വില ലഭിക്കുമ്പോഴും നാസിക്കിലെ കര്‍ഷകന് ലഭിച്ചതാകട്ടെ കിലോയ്ക്ക് 5 പൈസ. 1500 രൂപയിലധികം മുടക്കി കൃഷിയിറക്കിയ കര്‍ഷകന്‍ ഉള്ളി വിപണിയില്‍ എത്തിച്ചപ്പോള്‍ കിട്ടിയത് ആകെ 65 രൂപ. ഇതിനെതിരെ നാസിക് ജില്ലയില്‍ നിന്നുള്ള സുധാകര്‍ ദരാദെ എന്ന കര്‍ഷകന്‍ രംഗത്തെത്തി.


കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയില്‍ (എ.പി.എം.സി) ഒരു ക്വിന്‍റല്‍ ഉള്ളിക്ക് അഞ്ചുരൂപ മാത്രമാണ് ലഭിച്ചത്. പത്തേക്കറില്‍ കൃഷി നടത്തിയ ദരാദെയ്ക്ക് ഒരേക്കറിന്‍പുറത്ത് 700 രൂപയിലധികം ചെലവുവന്നു. ഉള്ളി വിപണിയിലത്തെിക്കാനുള്ള  വാഹനചാര്‍ജ് 780 രൂപയായി. എന്നാല്‍, 13 ക്വിന്‍റലിന്  65 രൂപ മാത്രമാണ് വിലയിട്ടത്. ഇതില്‍  പ്രതിഷേധിച്ച് മുഴുവന്‍ ഉള്ളിയും തിരികെ പാടത്ത് തള്ളിയെന്നും ദരാദെ  പറഞ്ഞു. 


നിലവാരം കുറഞ്ഞ ചെറിയ ഉള്ളികളാണ് ദരാദെയുടേതെന്നാണ് എ.പി.എം.സിയുടെ വാദം. നിലവില്‍ ക്വിന്‍റലിന് 600-700 രൂപ നിരക്കിലാണ് ഉള്ളി സംഭരിക്കുന്നതെന്നും  എന്നാല്‍, കര്‍ഷകര്‍ അഴുകിയ ഉള്ളി വിപണിയിലത്തെിക്കുന്നതിനാലാണ് വിലയിലും ഇടിവുണ്ടാകുന്നതെന്ന് എ.പി.എം.സി അധികൃതര്‍ പറഞ്ഞു. ദരാദെയ്ക്കുണ്ടായ അനുഭവം നേരത്തെ പൂനെയിലെ ജില്ലാ കാര്‍ഷിക ഉത്പാദന വിപണിയിലെ കര്‍ഷകര്‍ക്കും ഉണ്ടായിരുന്നു. ഒരു ടണ്‍ ഉള്ളി വിറ്റുകഴിഞ്ഞപ്പോള്‍ കൈയ്യില്‍ ഒരു രൂപ മാത്രമേ ലഭിച്ചുളളുവെന്നാണ് ഇവിടെ നിന്നുള്ള കര്‍ഷകന്‍ പറഞ്ഞത്.


ഉല്‍പാദന ചെലവിനെക്കാള്‍ കുറഞ്ഞ വിലയാണ് വിപണിയില്‍ ലഭിക്കുന്നതെന്നും കര്‍ഷകര്‍ക്ക് സഹായകമായരീതിയില്‍ ഉള്ളിവില ക്വിന്‍റലിന് 2000 രൂപയായി ഉയര്‍ത്തണമെന്നും എന്‍.സി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി വിപണി  നാസികിലാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K