06 March, 2017 12:28:48 AM


ഏഴരപൊന്നാനദര്‍ശനം ഭക്തിസാന്ദ്രമായി




ഏറ്റുമാനൂര്‍ : പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍  ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ഏഴരപൊന്നാനകളെ ദര്‍ശിച്ചും വലിയകാണിക്കയര്‍പ്പിച്ചും സായൂജ്യമടഞ്ഞു. ആസ്ഥാനമണ്ഡപത്തില്‍ ഇന്ന് വെളുപ്പിനെ 12 മണിക്കാണ് ഏഴരപൊന്നാനദര്‍ശനം നടന്നത്. ആസ്ഥാനമണ്ഡപത്തിനു മുന്നിലെ തങ്കകുടത്തില്‍  ചെങ്ങന്നൂര്‍ വാഴാര്‍ മഠം പോന്നുരുട്ടമഠത്തിലെ കാരണവരായ കൃഷ്ണന്‍ പണ്ടാരത്തില്‍ ആദ്യം വലിയകാണിക്കയര്‍പ്പിച്ചു.
 
ആസ്ഥാനമണ്ഡപത്തിലെ ദര്‍ശനത്തിനു ശേഷം 2 മണിയോടെ ഏഴരപൊന്നാനകളെ പുറത്തേക്കെഴുന്നള്ളിച്ചു. വലിയവിളക്കിനോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പിലും ഏഴരപൊന്നാനകളെ ദര്‍ശിച്ച് സായൂജ്യമടയാന്‍ വന്‍ഭക്തജനതിരക്ക് അനുഭവപ്പെട്ടു. നെറ്റിപ്പട്ടം കെട്ടിയ 9 ഗജവീരന്മാരും നാദസ്വരം, പഞ്ചവാദ്യം, പഞ്ചാരിമേളം  എന്നീ വാദ്യമേളങ്ങളും എഴുന്നള്ളിപ്പിന് അകമ്പടിയേകി. ഏഴരപൊന്നാനദര്‍ശനത്തിനായി നാടിന്‍റെ നാനാ ഭാഗങ്ങളില്‍ എത്തിയ ഭക്തരെ കൊണ്ട് ഇന്നലെ വൈകിട്ട് തന്നെ ക്ഷേത്രാങ്കണം നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്നലെ രാവിലെ മുതല്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.

തിങ്കളാഴ്ച പള്ളിവേട്ട


മഹാദേവക്ഷേത്രത്തില്‍ തിങ്കളാഴ്ച പള്ളിവേട്ട. നാളെ ആറാട്ടോടെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് പരിസമാപ്തിയാകും. സ്വരലയ സംഗീത കലൈമാമണി നാഷണല്‍ എമിനന്‍സ് അവാര്‍ഡ് ജേതാക്കളായ നെന്മാറ ബ്രദേഴ്സിന്‍റെ നാദസ്വരവും മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അറുപതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളവും ഇന്ന് ഉത്സവചടങ്ങുകള്‍ക്ക് കൊഴുപ്പേകും. ക്ഷേത്രവാദ്യകുലപതി ചോറ്റാനിക്കര സുഭാഷ് നാരായണന്‍ മാരാരുടെ നേതൃത്വത്തില്‍ അമ്പതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടാവും. 

രണ്ടാംദിവസം മുതല്‍ നടന്നു വരുന്ന ഉത്സവബലി ഒമ്പതാം ദിവസമായ ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്സവബലിദര്‍ശനത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. ഉച്ചക്ക് ഒരു മണിക്കാണ് ഉത്സവബലി ദര്‍ശനം. ഇന്നലെ രാത്രി ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയുടെ ശാസ്ത്രീയ ന‍ൃത്തം തിരുവരങ്ങില്‍ അരങ്ങേറി. 

ഗുരുവായൂര്‍ വലിയകേശവന്‍ ഉള്‍പ്പെടെ ഒമ്പത് ഗജവീരന്മാരാണ് ഇന്നലെ മുതല്‍ എഴുന്നള്ളിപ്പിനുള്ളത്. മൂന്നാം ഉത്സവ ദിനം വരെ മൂന്നും 4,5 ഉത്സവദിനങ്ങളില്‍ അഞ്ചും 6,7 ദിവസങ്ങളില്‍ ഏഴും 8 മുതല്‍ ആറാട്ട് വരെ ഒമ്പത് ആനകളുമാണ് രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ചശ്രീബലിക്കും എഴുന്നള്ളത്തിനുണ്ടാവുക. 

വ്യാഴാഴ്ച ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പനെ കോവില്‍പാടത്ത്നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത്  ഏഴരപൊന്നാനകളുടെ അകമ്പടിയോടെയാണ്. മകള്‍ സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനം കൂടിയാണ് ആറാട്ട് നടക്കുന്ന കുംഭമാസത്തിലെ തിരുവാതിര നാള്‍. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന വഴി പേരൂര്‍ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവവൈഷ്ണവസംഗമത്തിന്റെ ഭാഗമായുള്ള ഇറക്കി പൂജയും ആറാട്ട് സദ്യയും  നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K