07 March, 2017 02:28:50 PM
ഏറ്റുമാനൂര്‍ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു
ഏറ്റുമാനൂർ : ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് സമാപ്തി കുറിക്കുന്നതിന് മുന്നോടിയായി ഭഗവാന്‍റെ ആറാട്ടിനുള്ള എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഇന്ന് രാത്രി ആയിരക്കണക്കിന് ഭക്തരുടെ കണ്ഠനാളങ്ങളില്‍ നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂരപ്പന്‍റെ ആറാട്ട് മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് നടക്കുക. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി രാമന്‍ സുനില്‍കുമാര്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇതേസമയം മീനച്ചിലാറിനക്കരെ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടക്കും.
ഉച്ചയ്ക്ക് 12ന് ക്ഷേത്രത്തില്‍ നിന്നും ആറാട്ട് പുറപ്പെട്ടു. വഴി നീളെ നിലവിളക്കും നിറപറയുമായി ഭക്തര്‍ ഏറ്റുമാനൂരപ്പനെ വരവേല്‍ക്കുന്നു. പ്രധാന ജംഗ്ഷനുകളില്‍ സ്വീകരണപന്തലുകളും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ആറാട്ട് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട സമയം ക്ഷേത്രമൈതാനിയില്‍ നിന്നും ആരംഭിച്ച പുലികളി ഇക്കുറി വേറിട്ട കാഴ്ചയായി. പേരൂര്‍കവലയില്‍ നിന്നും എഴുന്നള്ളിപ്പ് ആറാട്ടുകടവിലേക്ക് നീങ്ങുന്നതോടൊപ്പം നഗരപ്രദക്ഷിണം നടത്തുന്ന പുലികളിസംഘം വൈകിട്ടോടെ ക്ഷേത്രമൈതാനിയില്‍ തിരിച്ചെത്തും. തൃശൂരില്‍ വടക്കുംനാഥന്‍റെ മണ്ണില്‍ നിന്നുമാണ് ഏഴരപൊന്നാനയുടെ നാട്ടിലേക്ക് പുലികളിയെത്തിയത്.
ചെറുവാണ്ടൂരിന് ശേഷം പേരൂര്‍ ദേശത്തേക്ക് കടക്കുന്ന ആറാട്ടിനെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പേരൂര്‍ കാവിലേയ്ക്ക് സ്വീകരിച്ചാനയിക്കും. മകള്‍ സ്ഥാനിയായ പേരൂര്‍ കാവ് ഭഗവതിക്ക് ഒരു വര്‍ഷത്തേക്കുള്ള ചെലവിന് എന്ന കണക്കില്‍ പണക്കിഴിയും എണ്ണയും കൈമാറുന്ന ചടങ്ങ് ഭക്തിനിര്‍ഭരമാകും. മീനച്ചിലാറ്റില്‍ പൂവത്തുംമൂട് കടവില്‍ നാട്ടുകാരുടെ വക പ്രത്യേക ദീപക്കാഴ്ചയും ഉണ്ടാകും. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളവെ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഇറക്കി പൂജയും ആറാട്ടിനെ അനുധാവനം ചെയ്യുന്ന എല്ലാവര്‍ക്കും പന്തനാഴി സദ്യയും ഉണ്ടാകും.
ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ പുലര്‍ച്ചെ കൊട്ടകാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഏറ്റുമാനൂരിലേക്ക് സ്വീകരിക്കും. പേരൂര്‍ കവലയില്‍ ഏഴരപൊന്നാനകളുടെ അകമ്പടിയോടെയാണ് ആറാട്ട് എതിരേല്‍പ്പ് നടക്കുക. ക്ഷേത്രമൈതാനത്ത് ആറാട്ട് എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും ആറാട്ട് വരവിനും ശേഷം ബുധനാഴ്ച വെളുപ്പിനെ 5.30ന് ഉത്സവം കൊടിയിറങ്ങും.