29 April, 2017 10:15:36 PM


തൃശൂര്‍ പൂരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം; പാറമേക്കാവ് കൊടിയേറ്റ് ചടങ്ങിലൊതുക്കി



തൃശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. പൂരത്തിന്റെ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യം കൊടിയേറിയത്. പിന്നീട് പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറി. പരമ്പരാഗത വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പാറമേക്കാവ് വിഭാഗം കൊടിയേറ്റ് ചടങ്ങ് മാത്രമാക്കി. ചെറുപൂരങ്ങളാവുന്ന എട്ടു ക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും, അവസാനം കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റ്. മെയ് അഞ്ചിനാണ് പൂരം.



തിരുവമ്പാടി ക്ഷേത്രത്തില്‍ 11.45നായിരുന്നു കൊടിയേറ്റ്.  ആശാരി മേലേവീട്ടിൽ സതീശൻ ഭൂമി ദ്വജ പൂജ നടത്തി നാളികേരം ഉടച്ച് ലക്ഷണം പറഞ്ഞതിനു ശേഷം തന്ത്രി പൂജിച്ചു നൽകിയ കൊടി സെക്രട്ടറി പ്രൊഫ.മാധവൻകുട്ടി ദ്വജത്തിൽ സ്ഥാപിച്ചു. തുടർന്ന് നാട്ടുകാർ കൊടി ഉയർത്തി. ഉച്ചയ്ക്ക് 2.45ന് ക്ഷേത്രത്തില്‍ നിന്ന് പൂരം പുറപ്പാട് ആരംഭിച്ച്  നായ്ക്കനാലിലും, നടുവിലാലിലും ആലുകളിൽ കൊടി ഉയർത്തി. മന്ത്രി സുനിൽ കുമാർ ആഘോഷത്തിൽ പങ്കെടുത്തു. 


പാറമേക്കാവ് ക്ഷേത്രത്തില്‍ 12.25നായിരുന്നു കൊടിയേറ്റം. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തിയാണ് ആര്‍പ്പുവിളികളോടെ കൊടി ഉയര്‍ത്തിയത്. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരത്തില്‍ ആലിന്റെയും മാവിന്റെയും ഇലകളും, ദര്‍ഭപ്പുല്ലും ചേര്‍ത്തുകെട്ടി അലങ്കരിച്ച് ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്. പുറത്തേക്കെഴുന്നെള്ളി വടക്കുന്നാഥനിലെ കൊക്കര്‍ണിക്കുളത്തില്‍ ആറാട്ടും നടത്തി. ഇതിനു ശേഷം മണികണ്ഠനാലിലും ക്ഷേത്രത്തിനു മുന്‍വശത്തുള്ള പാലമരത്തിലും പൂരക്കൊടികള്‍ ഉയര്‍ത്തിയതോടെ നഗരം പൂരലഹരിയിലായി.



പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും സാധാരണയായി അഞ്ച് ആനകളുമായാണ് എഴുന്നള്ളിപ്പ് പുറത്തുകടക്കാറുള്ളത്. പ്രതിഷേധസൂചകമായി ഒരാനയെ മാത്രമെ എഴുന്നെള്ളിച്ചുള്ളൂ. ഇതിന് മേളത്തിന് പ്രമാണം വഹിക്കേണ്ട പെരുവനം കുട്ടന്മാരാരും സംഘവും എത്തിയിരുന്നുവെങ്കിലും മൂന്ന് ഉരുട്ടിലും, രണ്ട് വീക്കന്‍ ചെണ്ടയിലുമൊതുക്കി. മേളത്തില്‍ ചെണ്ടയില്ലാതെയാണ് പെരുവനം പങ്കെടുത്തത്. 



സാംസ്കാരികകേരളത്തിന്‍റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശീവപേരൂരിലെ പൂരം. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് രണ്ട് നൂറ്റാണ്ടിലധികം ചരിത്രപാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ്  തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്ന്. 


തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിന്‍റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുംനാഥക്ഷേത്രത്തിന്‍റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.


പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥന്‍റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുക. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്ക് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്‍റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്  ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ്  ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്‍റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.


പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.


തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ്. പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവയുമാണ് തൃശൂര്‍ പൂരത്തിന്‍റെ പ്രധാന ആകർഷണങ്ങള്‍. 


തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്‍റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്‍റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ലക്ഷക്കണക്കിനാളുകള്‍ ഓരോ വർഷവും എക്‌സിബിഷനിൽ വന്നെത്തുന്നു.


- പി.എം.മുകുന്ദന്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K