08 March, 2020 08:23:07 PM


മാതാവിന്‍റെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍ തള്ളി; മകന്‍ പിടിയില്‍



പാലാ: അമ്മ മരിച്ചിട്ട് മൃതദേഹം സംസ്‌ക്കരിക്കാതെ ഓടയില്‍ തള്ളിയ മകന്‍ പിടിയില്‍. മാവേലിക്കര ചെട്ടിക്കുളങ്ങര അമലാഭവനില്‍  പരേതനായ  ബേബിയുടെ ഭാര്യ അമ്മുക്കുട്ടി  (76) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇളയ മകന്‍ അലക്സ് ബേബി (46)യാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ്  പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍  കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.


അമ്മുക്കുട്ടിയും മകന്‍ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. പിതാവ് ബേബി 10 വര്‍ഷം മുമ്പ് മരിച്ചതിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലെ  വസ്തുക്കള്‍ വിറ്റ അലക്സ് അമ്മയെയും കൂട്ടി മറ്റിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടര വര്‍ഷമായി ചിങ്ങവനത്ത് ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്സ് ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല.


ഉച്ചയോടെ  അമ്മുക്കുട്ടി മരിച്ചു. രാത്രി ഒന്‍പതോടെ മൃതദേഹം  ലോഡ്ജുമുറിയില്‍ നിന്നെടുത്ത് അല്ക്സ് സ്വന്തം കാറില്‍ കയറ്റുകയായിരുന്നു. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണന്നും പറഞ്ഞു. മൃതദേഹം കാറിലിരുത്തി പാലാ - തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള  ചെടികള്‍  നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.


മൃതദേഹം സംസ്‌ക്കരിക്കുവാന്‍ സൗകര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് പിടിയിലായ അലക്സ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പാലാ സി.ഐ. വി.എ സുരേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K