23 January, 2022 03:22:38 PM


സി.ഐ 'വേശ്യ'യെന്ന് വിളിച്ചു, ഭാവിവരനെ ഭീഷണിപ്പെടുത്തി; പോക്‌സോ കേസ് ഇരയുടെ ആത്മഹത്യകുറിപ്പ്



മലപ്പുറം: തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഫറോക്ക് സി.ഐ അപമാനിച്ചെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നു. നേരത്തെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന പീഡനത്തില്‍ പരാതി പറയാന്‍ പോലീസിനെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് കത്തിലുള്ളത്.

ഈ മാസം പത്തൊമ്പതിതിനാണ് പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്തത്. അന്നത്തെ സി.ഐക്കെതിരെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും തന്നെ 'വേശ്യ'യെന്ന് വിളിച്ച്‌ അപമാനിച്ചുവെന്നും തന്റെ ദുരവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സി ഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും കത്തിലുണ്ട്. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പെണ്‍കുട്ടി എഴുതിയിരുന്നു.

തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. തിരികെ വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.

കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. 7 മാസം മുമ്ബാണ് ബന്ധുക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K