• തിരുവനന്തപുരം: പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ് ആയിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകം ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

    2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നുപേരായ ഒരു കണ്ണാടിയാണ് ഈ നാടകത്തിന്‍റെ പ്രമേയപരിസരം. മഹാഭാരതത്തില്‍‌ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്‍റെ ഭാവനയായിരുന്നു. മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങൾ സംവിധാനം ചെയ്തു. നിഴൽ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

    2003ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു.നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


  • വാകത്താനം: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പൊങ്ങന്താനം മാങ്കുളത്ത് ജെസ്സി ബിനോയി (48) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ 12 മണിക്ക് പൊങ്ങന്താനം സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ.


  • ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിജയകാന്തിന്‍റെ മരണം സ്ഥിരീകരിച്ചത്.

    തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരം കുറച്ചു കാലമായി അസുഖങ്ങളുടെ പിടിയിലായിരുന്നു. രണ്ടു തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത, മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.


  • ആലപ്പുഴ: സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബംഗളൂരുവിൽ വച്ച് നടക്കും.

    അയാളും ഞാനും തമ്മിൽ, കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസൻസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്റർ ആയിരുന്നു ജോളി ബാസ്റ്റിൻ. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ് ആണ് അവസാന ചിത്രം. സ്വന്തമായി ഓർകെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്.

    മലയാളിത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ജോളി ഏറെയും കന്നട സിനിമകളിലാണ് സജീവമായിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടായിട്ടുണ്ട്. കന്നടയിൽ 'നികാകി കാടിരുവെ' എന്ന റൊമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.



  • കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍(59) അന്തരിച്ചു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക. 

    മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'എക്‌സിക്കുട്ടന്‍' കാര്‍ട്ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍-കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.




  • പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി ജെ കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി. 75 വയസ്സായിരുന്നു. 

    വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു സൂസൻ കുര്യൻ.



  • കോഴിക്കോട്: ഡബ്ലിയുഎംഒ ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ എം എ മുഹമ്മദ് ജമാൽ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയനാട് മുസ്ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നു എം എ ജമാൽ.


  • കോട്ടയം: പരിപ്പ് പത്മവിലാസത്തിൽ പരേതനായ കെ.വി ജനാർദ്ദനന്‍റെയും പത്മിനിയുടെയും മകന്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പരിപ്പ് പത്മവിലാസത്തിൽ ജെ. പത്മകുമാർ (55) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താരയാണ് ഭാര്യ. മക്കൾ: മെഡിക്കൽ വിദ്യാർഥിനി നന്ദന, പ്ലസ്ടു വിദ്യാർഥി നവനീത്. സഹോദരങ്ങൾ: ജയകുമാർ ജെ. (സ്വിറ്റ്സർലൻഡ് ), ഹർഷകുമാർ ജെ. (സെഞ്ച്വറി കൺസ്ട്രക്ഷൻസ് കോട്ടയം). സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിപ്പിലെ വീട്ടുവളപ്പിൽ.


  • കോട്ടയം: പള്ളം കറുകപറമ്പിൽ വി. രമേശൻ (റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം നാളെ രാവിലെ 8 മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍.

    ഭാര്യ: ശാന്തലത ( റിട്ട. മെഡിക്കൽ റിക്കാർഡ്സ് ലൈബ്രേറിയൻ. മകൾ: ഷാലിമ ആർ. മരുമകൻ: എം. മനോജ്‌ ( വിജിലൻസ് ജഡ്ജി കോട്ടയം, ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ )


  • തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം.

    1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു. 1970 ൽ കുന്നംകുളത്തുനിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടിരുന്നു. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായും ആറു തവണ എംഎൽഎയായിരുന്നു. രണ്ടു തവണയും കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കേണ്ടി വന്നു.



  • കാസർകോഡ്: സിപിഐ എം മുൻ കാസർകോഡ് ജില്ലാസെക്രട്ടറിയും മുൻ സംസ്ഥാന കമ്മറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ സിപിഐ എം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായിരുന്നു.

    2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎ.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു.1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം.



  • കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കഴിഞ്ഞ ദിവസം കാൽ പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

    കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.1982 മുതൽ 93 വരെ വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.എഐടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്നു


  • മുംബൈ: പ്രമുഖ ഹിന്ദി സിനിമാ നടൻ ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.

    അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. 'കട്ടി പതംഗ്', 'മേരാ നാം ജോക്കർ', 'പർവരീഷ്', 'ദോ ഔർ ദോ പാഞ്ച്', 'ഹാഥി മേരെ സാഥി', 'ജുദായി', 'ദാദാഗിരി', 'കാരവന്‍', 'ബ്രഹ്മചാരി' എന്നിങ്ങനെ തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി.

    നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് അദ്ദേഹത്തിന് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ 'നൗനിഹാൽ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. ഒരു അഭിനേതാവെന്നതിനപ്പുറം മറാഠി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.



  • കൊച്ചി: നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടിയാണ്പ ള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ബാങ്കിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. 

    2021 ഏപ്രിലില്‍ ആണ് 'കാക്ക' റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്. 

    മലയാള സിനിമയിലും ലക്ഷ്മിക തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടൻ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു.


  • പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ ഇന്ന് പുലർച്ചെയോടെ വിശ്രമ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് ശുദ്ധി കലശത്തിനുശേഷം  20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.



  • പുതുപ്പള്ളി: റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇരവിനല്ലൂര്‍ തുരുത്തിനായപള്ളിയില്‍ പി.എന്‍.ശശിധരന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: പുന്നത്തുറ പീഞ്ഞാണിയില്‍ കുടുംബാംഗം രേവമ്മ (സരസ്വതി). മക്കള്‍: സന്ദീപ് ( കാനഡ), സുദീപ് (ഇസ്കോണ്‍, മുംബൈ), സൗമ്യ (യുഎസ്എ). മരുമക്കള്‍: രാഗി സന്ദീപ് (കാനഡ), രാകേഷ്  (യുഎസ്എ). സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. 



  • ചെങ്ങന്നൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി അനിഴം വീട്ടിൽ കവിത കെ.എസ് (54) അന്തരിച്ചു. പുലർച്ചെ 4ന് ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക്. ഭർത്താവ്: സുരേഷ് അനിഴം മക്കൾ: സോവിൻ സുരേഷ്, രുദ്രാക്ഷ് സുരേഷ്


  • കൊച്ചി: രാഷ്ട്രപതി പ്രതിഭ പട്ടീലിന്‍റെ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെഎസ്‌ഐഡിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ചെയര്‍മാനാണ്.

    പെട്രോളിയം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, ടൂറിസം മന്ത്രാലയം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


  • തിരുവനന്തപുരം: മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

    മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു. നടി താരകല്യാണിന്റെ അമ്മയും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.  നന്ദനം (2002), കല്യാണരാമൻ (2002), പാണ്ടിപ്പട (2005), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു .

    സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത നൃത്ത അധ്യാപികയായിരുന്നു. 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസർ എന്ന നിലയിൽ അവർ ശ്രദ്ധേയയാണ്. നിരവധി സംഗീതകച്ചേരികൾ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.


  • വാഷിങ്ടണ്‍: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെന്‍റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. ഇന്നലെ സ്വവസതിയിലായിരുന്നു അന്ത്യം. വിയയ്റ്റാനം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്‍കുന്നവരില്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്‍റി. 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയിരുന്നു.

    നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിജ്ഞർ, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്‍റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിൻജറിന് പങ്കുണ്ടായിരുന്നു.

    രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്‍റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറാം വയസിലും രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെന്‍റി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


  • ഏറ്റുമാനൂര്‍: റിട്ടയേഡ് അധ്യാപകൻ മേടയില്‍ കേശവന്‍‌ നായര്‍ (92) അന്തരിച്ചു. കുമാരനല്ലൂര്‍ പുലിപ്രയില്‍ കുടുംബാംഗമാണ്. കൈപ്പുഴ സെന്‍റ് ജോർജ് ഹൈസ്കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂൾ, കോട്ടയം എസ് എച്ച് മൗണ്ട് ഹൈസ്കൂൾ, ചിങ്ങവനം സെന്‍റ് തോമസ് ഹൈസ്കൂൾ, ഏറ്റുമാനൂർ മംഗളം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, തെള്ളകം ഹോളി ക്രോസ് ഹൈസ്കൂൾ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേടയിൽ വിജയമ്മ   (സീനിയർ സൂപ്പർവൈസർ, ടെലികോം). മക്കൾ: ബിന്ദു. കെ (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), ബിനി. കെ (പോസ്റ്റ്മിസ്ട്രസ്, കൂനമ്മാവ്), ബിജി കെ  (അദ്ധ്യാപിക, കരുവാറ്റ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ), മരുമക്കൾ: സുരേഷ് പി (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), രാജീവ് ബി (മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്ക്, പാലാരിവട്ടം), ഡോ. വിനോദ്. ബി (പ്രൊഫസർ, സെന്‍റ് ജോസഫ് ഫാർമസി കോളേജ്, ചേർത്തല). സംസ്കാരം നാളെ പകല്‍ രണ്ടു മണിക്ക് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള എൻഎസ്എസ് കരയോഗം ശാന്തിനിലയത്തിൽ. 



  • കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

    1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.

    1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.


  • കൊച്ചി: ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായിരുന്ന എൻ കെ ശശിധരൻ(68) അന്തരിച്ചു. രൗദ്രം, മര്‍മ്മരങ്ങള്‍, കോക്കസ്, ഡര്‍ട്ടിഡസന്‍, അഗ്നിമുഖം, എക്‌സ്‌പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷന്‍, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാന്‍ സൂര്യപുത്രന്‍ തുടങ്ങി അനവധി നോവലുകളുടെ രചയിതാവാണ്. 14 വർഷത്തോളം സിനിമ-സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

    1955 നവംബര്‍ ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരില്‍ എന്‍ കെ സരോജിനി അമ്മയുടെയും ടി ജി നാരായണപ്പണിക്കരുടെയും മകനായാണ് ജനനം. 'രാജപരമ്പര'യാണ് സഹസംവിധായകനായ ആദ്യ ചിത്രം. 'ചുവന്ന അങ്കി', 'അഗ്‌നിശലഭങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരുക്കഥയും സംഭാഷണവും 'ചക്രവര്‍ത്തി' എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്‍-കോഴിക്കോട്‌ നിലയങ്ങള്‍ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. കര്‍ഫ്യൂ എന്ന കൃതി ചലച്ചിത്രമായിരുന്നു. 2020ൽ പ്രസിദ്ധീകരിച്ച അഗ്നി കിരീടമാണ് അവസാന നോവൽ.


  • കൊല്ലം: കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു. ഇന്നു പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.

    സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും.


  • കൊച്ചി: ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്. 

    ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു. എന്നാൽ ക്യാംപ് നടത്തി ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.


  • ചെന്നൈ: റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. 8-ാമത്തെ ആർബിഐ ഗവർണറായിരുന്നു എസ് വെങ്കിട്ടരാമൻ. 1990 മുതൽ 1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥൻ ഉൾപ്പെടെ രണ്ട് പെൺമക്കളുണ്ട്. 

    കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവര്‍ണറായിരുന്ന എസ് വെങ്കിട്ടരാമൻ 1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആർബിഐ ഗവർണറായി നിയമിക്കുന്നതിനുമുമ്പ് കർണാടക സർക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    അക്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ 1931-ൽ ജനിച്ച അദ്ദേഹം ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 

    രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക പരിഷ്‌കരണ പരിപാടികളും ആരംഭിച്ച ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ സ്വീകരിച്ചതും എസ് വെങ്കിട്ടരാമൻഗവര്ണയിരുന്ന കാലയളവിൽ ആയിരുന്നു. .


  • പാലക്കാട്: കൂത്ത്, കൂടിയാട്ടം കുലപതി പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠം കുടുംബാംഗമാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായിരുന്നു. പത്മശ്രീ മാണിമാധവ ചാക്യാരുടെ മകൻ കൂടിയാണ് പി കെ നാരായണൻ നമ്പ്യാർ. മൃതദേഹം അൽപ സമയത്തിനകം ലക്കിടി കിള്ളിക്കുറുശി മംഗലത്തെ വീട്ടിലെത്തിക്കും.


  • ചെന്നൈ :  സിപിഐഎമ്മിന്‍റെ സ്ഥാപകരിലൊരാളും മുതിര്‍ന്ന നേതാവുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. ഇന്നലെയാണ് പനിബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

    1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. 

    പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു.

    1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി. 

    തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കുടുംബം ഭാര്യ -പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016-ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.


  • തോട്ടുമുക്കം: നരിതൂക്കിൽ ജോസഫ് (ഔസേപ്പച്ചൻ 85) അന്തരിച്ചു. പൈക നരിതൂക്കിൽ കുടുംബാഗാമാണ്. ഭാര്യ: പരേതയായ പെണ്ണമ്മ (വെട്ടിക്കൽ മാനന്തവാടി കുടുംബാഗം). മക്കൾ: ടെസ്സി,  ജോസി ജോസ് (ക്രിസ്ത്യൻ മൈനൊരിറ്റി സ്കൂൾ സംസ്ഥാന കൺവീനർ), അസി ജോസ്. മരുമക്കൾ: സണ്ണി ഞാറാകാട്ട് ആനാക്കംപൊയിൽ, സിജി വള്ളോംപുരയിടത്തിൽ കക്കാടംപൊയിൽ, പരേതയായ അനിറ്റ് പുല്ലന്താനി തോട്ടുമുക്കം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് സെന്‍റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം പള്ളി കുടുബക്കല്ലറയില്‍.


  • കൊല്‍ക്കൊത്ത: മുതിര്‍ന്ന സിപിഎം നേതാവും മുൻ പാർലമെന്‍റ് അംഗവുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബസുദേബ് ആചാര്യ ഏതാനും വർഷങ്ങളായി മകൻ്റെ വസതിയിൽ കഴിഞ്ഞുവരികയായിരുന്നു.

    1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ജനിച്ച ബസുദേബ് ആചാര്യ റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കൊത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.

    ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് എത്തിച്ചു. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1984 മുതൽ 2014 വരെ തുടർച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു ബസുദേബ്. 2014ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മുൻമുൻ സെന്നിനോട് പരാജയപ്പെട്ടു.

    1981-ൽ സി.പി.ഐ. (എം)-ൻ്റെ പുരുലിയ ജില്ലാ കമ്മിറ്റി, 1985 മുതൽ സി.പി.ഐ. (എം)‌-ൻ്റെ പശ്ചിമ ബംഗാൾ ഘടകത്തിൻ്റെ സംസ്ഥാന കമ്മിറ്റി, എന്ന് തുടങ്ങി ദീർഘകാലം സിപിഎമ്മിൻ്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ബസുദേബ് അംഗമായിരുന്നു.


  • ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും.

    നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചന്ദ്ര മോഹന്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ എല്ലാം നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.


  • തൃശൂര്‍: മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്‍റും താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു.കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. 

    ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം നടക്കും.

    പ്രമുഖ താന്ത്രിക് ചിത്രകാരൻ കൂടിയായ ഫ്രാൻസിസ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാർഡും (2014) കേരള ലളിതകലാ അക്കാദമിയുടെ സ്വർണപ്പതക്കവും (2000) ലളിതകലാ പുരസ്കാരവും (2015) ഫെലോഷിപ്പും (2021) ലഭിച്ചു.

    'ദി എസൻസ് ഓഫ് ഓം' ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ്. മനോരമ കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്ന ഫ്രാൻസിസ് 2002ലാണ് ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് ആയി ചുമതലയേറ്റത്. 2021ൽ മനോരമയിൽ നിന്ന് വിരമിച്ചു.

    തൃശൂരിനടുത്ത് കുറുമ്പിലാവിൽ 1947 ഡിസംബർ 1 നാണ് ജനനം. പ്രശസ്ത ചലച്ചിത്രകാരനും ബാലചിത്രകലാപ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കംകുറിച്ച യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്. 

    തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ മലയാള മനോരമ പത്രാധിപസമിതി അംഗമായി. കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സെക്രട്ടറി, ടെലിഫോൺ കേരള സർക്കിൾ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവർത്തക പെൻഷൻ നിർണയ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.


  • തിരുവനന്തപുരം: സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്.

    മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടുടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ശ്രദ്ധയം.

    നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.



  • ചെന്നൈ: ചലച്ചിത്ര താരം ജൂനിയർ ബാലയ്യ എന്ന രഘു ബാലയ്യ അന്തരിച്ചു. 70 വയസായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രമുഖ നടൻ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയർ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്.

    1975ൽ പുറത്തിറങ്ങിയ 'മേൽനാട്ടു മരുമകൾ' ആണ് ആദ്യ ചിത്രം. 'കരഗാട്ടക്കാരൻ', 'സുന്ദര കാണ്ഡം', 'വിന്നർ', 'സാട്ടൈ' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമെ 'ചിത്തി', 'വാഴ്‌കൈ', 'ചിന്ന പാപ്പാ പെരിയ പപ്പ' തുടങ്ങിയ സീരിയലുകളിലും ജൂനിയർ ബാലയ്യ അഭിനയിച്ചിട്ടുണ്ട്.

    അജിത് ചിത്രം 'നേർകൊണ്ട പാർവൈ'യിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2021ൽ പുറത്തിറങ്ങിയ 'യെന്നങ്ങാ സാർ ഉങ്ക സത്തം' ആണ് അവസാന ചിത്രം. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ നടന് അനുശോചനം അറിയിച്ചു. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.



  • തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. 8 മാസം ഗര്‍ഭിണിയായ പ്രിയ പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 


  • ലോസ് ഏഞ്ചലസ് : പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയില്‍ ബാത്ത് ടബില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

    ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങള്‍ മാത്യു പെറിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. പെറിയെ വിളിച്ച്‌ കിട്ടാതിരുന്ന സാഹചര്യത്തില്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. കവര്‍ച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

    ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും വിജയകരമായ ഷോകളിലൊന്നാണ് ഫ്രണ്ട്സ് സീരീസ്. സീരീസിലെ പെറിയുടെ കഥാപാത്രത്തിന് ലോകത്താകമാനം ആരാധകരെ സമ്ബാദിക്കാൻ സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ദീ‍‍ര്‍ഘ കാല പോരാട്ടം നടത്തിയ നടൻ കൂടിയാണ് മാത്യു പെറി.



  • തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര കലാസംബന്ധമായ വിഷയങ്ങളിൽ ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ മാസം 18ന് തിരുവനന്തപുരത്ത് വെച്ചുണ്ടായ റോഡപകടത്തെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.

    രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം , പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ സാബു പ്രവദ മലയാള സിനിമയിലെ വിവിധ ധാരകളിൽപ്പെട്ട ചലച്ചിത്ര പ്രവർത്തകരുമായി ഗാഢമായ സൗഹൃദം പുലർത്തിയിരുന്നു.

    ഐ എഫ് എഫ് കെ അടക്കമുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. കലാ രംഗത്തെ മാറിവരുന്ന സാങ്കേതിക വിദ്യകൾ പഠിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ രൂപീകരണ നേതാവാണ്. മാക്ട , ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവിതൊട്ടേ സംഘടനാ തലത്തിൽ കലാപരമായ പ്രചാരണങ്ങളുടെ ചുമതലകൾ വഹിച്ചു.

    എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെയും മേനക സുകുമാരന്റെയും എട്ടു മക്കളിൽ മൂത്ത പുത്രനാണ് സാബു പ്രവദ. നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരൻ സഹോദരീഭർത്താവും ആണ്. ഭാര്യ: ഷേർളി സാബു, മകൻ: അശ്വിൻ സാബു.



  • ബെയ്ജിങ്: ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

    2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ലിയുടെ നേതൃത്വത്തിൽ പത്തുവർഷത്തിനുള്ളിൽ ചൈനയുടെ സാമ്പത്തിക വളർച്ച ഇരട്ടിയായിരുന്നു. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്.


  • കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. 



  • കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. സംസ്ക്കാരം നാളെ രാവിലെ 11 ന് ഇല്ലംവളപ്പിൽ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ 60 വർഷത്തോളം പൂജകളിൽ കാർമികൻ ആയിരുന്നു. സഹധർമ്മിണി: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി, മക്കൾ: സത്യജിത്ത് , സന്ധ്യ , സൗമ്യ . മരുമക്കൾ : സ്മിത, രാജേഷ്, വാസുദേവൻ.