23 October, 2022 09:16:55 AM
അനിയത്തിക്ക് ശ്വാസം കിട്ടാതെയായി, കോളേജിൽ പഠിച്ച പാഠങ്ങൾ പ്രയോഗിച്ച് 17 -കാരി, ജീവൻ തിരിച്ച് കിട്ടി
നമ്മുടെ കൂടെയുള്ള ഒരാൾക്ക് വയ്യാതെ ആയാൽ എന്ത് ചെയ്യണം എന്നതിൽ നമുക്കൊക്കെ ആദ്യം ഒരു ആശങ്കയുണ്ടാകും. ചിലപ്പോൾ, സ്കൂളിൽ നിന്നടക്കം പ്രാഥമിക ശുശ്രൂഷാ പാഠങ്ങൾ പഠിച്ചിട്ടുണ്ട് എങ്കിലും ആ സമയങ്ങളിൽ അതൊന്നും മനസിൽ വരണം എന്നില്ല. എന്നാൽ, ഇവിടെ ഒരു 17 -കാരി ആ പാഠങ്ങൾ പ്രായോഗികമാക്കി രക്ഷിച്ചത് തന്റെ ആറുവയസുകാരിയായ അനുജത്തിയുടെ ജീവനാണ്. ഗ്വിനെഡിലാണ് സംഭവം.
എമ്മ എന്ന പതിനേഴുകാരിയാണ് അനിയത്തി മാഗിയുടെ ജീവൻ രക്ഷിച്ചത്. അവരുടെ കുടുംബം നടത്തുന്ന കഫേയിലായിരുന്നു സംഭവം നടക്കുമ്പോൾ ഇരുവരും. അവിടെ വച്ച് മാഗിക്ക് പെട്ടെന്ന് ശ്വസിക്കാൻ കഴിയാതെ വരികയായിരുന്നു.
എന്നാൽ, ഈ സംഭവം നടക്കുന്നതിന് 48 മണിക്കൂർ മുമ്പാണ് കോളേജ് വിദ്യാർത്ഥിനിയായ എമ്മ ഇത്തരം സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് പഠിച്ചത്. അപ്പോൾ തന്നെ അവൾ അത് ഉപയോഗിച്ചു. ശ്വാസം വീണ ശേഷം മാഗി സഹോദരിയോട് ആദ്യം പറഞ്ഞ വാക്കുകൾ 'ഐ ലവ് യൂ' എന്നായിരുന്നു.
'ഞാൻ അടുക്കളയിൽ പാത്രം കഴുകുക ആയിരുന്നു. അപ്പോഴാണ് മാഗി അടുത്ത് വന്ന് നിന്നത്. അവൾ സോസേജ് കഴിക്കുകയായിരുന്നു. പെട്ടെന്ന് അത് കുടുങ്ങി ശ്വാസം കിട്ടാതെ ആയി. അവൾക്ക് ശ്വാസം കഴിക്കാനായില്ല. അവളുടെ മുഖമെല്ലാം ചുവന്ന് വന്നു, സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല' എന്ന് എമ്മ പറയുന്നു.
ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് കോളേജിൽ നടന്ന ഒരു ഫസ്റ്റ് എയ്‍ഡ് കോഴ്സിൽ എമ്മ പങ്കെടുത്തത്. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ ആയാൽ എന്ത് ചെയ്യണം എന്നും ആ കോഴ്സിൽ പഠിപ്പിച്ചിരുന്നു. അത് എമ്മ അങ്ങനെ തന്നെ അനിയത്തിയെ സഹായിക്കാൻ പ്രയോഗിച്ചു. മാഗിക്ക് ശ്വാസം വീണ്ടുകിട്ടി. താൻ ഹാപ്പി ആയി എന്ന് എമ്മയും പറയുന്നു.
എമ്മയെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു എന്നും ആ സമയം എമ്മ അവിടെ ഇല്ലായിരുന്നു എങ്കിൽ മാഗിയുടെ ജീവൻ പോലും നഷ്ടപ്പെട്ടേനെ എന്നും ഇരുവരുടെയും അമ്മയും പറയുന്നു. ഏതായാലും ഇത്തരം കാര്യങ്ങളെല്ലാം പഠിച്ചു വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ് അല്ലേ? എപ്പോഴാണ് നമ്മുടെ കൂടെയുള്ള മനുഷ്യർക്ക് അത് ആവശ്യം വരിക എന്ന് അറിയില്ലല്ലോ.