14 May, 2020 05:25:47 PM


18 ദിവസം ജയിൽ, 18 മാസം സസ്പെൻഷൻ; രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു



കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ബി.എസ്.എന്‍.എല്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നിര്‍ബന്ധിത വിമരമിയ്ക്കല്‍ നോട്ടീസ് രഹ്നയ്ക്ക് കൈമാറിയത്. ശബിരമല പ്രവേശനത്തിന് ശ്രമിച്ചതിലൂടെ രഹ്ന നിരവധിയാളുകളുടെ മതവികാരം വ്രണപ്പെടുത്തിയാതായി ബി.എസ്.എല്‍.എല്‍ നിയോഗിച്ച പ്രത്യക അന്വേഷണസംഘം കണ്ടെത്തിയതായി നോട്ടീസില്‍ പറയുന്നു.


അധിക്ഷേപകരമായ പോസ്റ്റുകള്‍ സമൂഹമാധ്യങ്ങളില്‍ ഇട്ടതും സ്ഥാപനത്തിന് ജനങ്ങളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കി. രഹ്നയുടെ നടപടിയിലൂടെ സ്ഥാപനം ജനങ്ങളില്‍ നിന്നകന്നു. ബി.എസ്.എല്ലിന്‍റെ വരുമാനത്തെയും രഹ്നയുടെ നടപടികള്‍ ബാധിച്ചതായി നോട്ടീസില്‍ പറയുന്നു. ശബരിമല പ്രവേശനത്തിനായി എത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളേത്തുടര്‍ന്ന് 18 ദിവസം രഹ്ന ജയിലില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ 18 മാസമായി സസ്‌പെന്‍ഷനിലുമായിരുന്നു.


ഇതിനെതിരായ കോടതി നടപടികൾ പുരോഗമിയ്ക്കുന്നതിനിടെയുണ്ടായ നിര്‍ബന്ധിത വിരമിയ്ക്കല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് രഹ്ന ഫാത്തിമയുടെ തീരുമാനം. 15 വര്‍ഷമായി ജോലിയില്‍ തുടരുന്ന രഹ്നയ്ക്ക് രണ്ടുതവണ മികച്ച ജീവനക്കാരിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ടെലികോം ടെക്‌നീഷ്യന്‍ തസ്തതികയിലുള്ള രഹ്നയ്ക്ക് കഴിഞ്ഞ വര്‍ഷം ജൂനിയര്‍ എന്‍ജിനീയറായി സ്ഥാനക്കയറ്റം ലഭിയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിയ്ക്കുന്നതിനാല്‍ സ്ഥാനക്കയറ്റം തടഞ്ഞുവെയ്ക്കുകയായിരുന്നു.


ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍, അനീതിയ്‌ക്കെതിരായി ജനരോഷം ഉണ്ടാകുമെന്നു ഭയന്നാണ് ഒന്നരവര്‍ഷം നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോയതെന്ന് രഹ്ന പറഞ്ഞു. താന്‍ പ്രവര്‍ത്തകയായിരുന്ന എംപ്ലോയീസ് യൂണിയന്‍ പോലും ഒപ്പമില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചി പനമ്പള്ളി നഗറിലെ ബി.എസ്.എന്‍എല്‍. ക്വാര്‍ട്ടേഴ്‌സിലാണ് രഹ്നയുടെ താമസം ജോലി നഷ്ടമാവുന്നതോടെ ക്വാര്‍ട്ടേഴ്‌സും ഒഴിഞ്ഞുകൊടുക്കേണ്ടി വരും. പമ്പയിൽനിന്ന് ശബരിമലയിലേക്ക് നാലു കിലോമീറ്റർ വരെ നടന്നെത്തിയ രഹ്ന ഫാത്തിമ നടപ്പന്തൽ വരെ എത്തിയിരുന്നു. അവിടെവെച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K