25 May, 2022 02:04:31 PM


കാട്ടുപന്നിയെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെടിവെച്ച് കൊല്ലാം - മന്ത്രി എ.കെ ശശീന്ദ്രൻ



തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ  സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഏറെക്കാലമായുള്ള കർഷകരുടെ ആവശ്യത്തിൽ നിർണായക തീരുമാനം എടുത്തതെന്ന് കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയ വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കാട്ടുപന്നികളെ ക്ഷുദ്രജീവികൾ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനം കൈക്കൊണ്ടത്.  മലയോര കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഒടുവിൽ പരിഹാരം ആകുന്നത്.

കാട്ടുപന്നികളെ കൊല്ലുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്കരിക്കണം  എന്നതാണ് നിർദേശം. ഇക്കാര്യം ഉറപ്പുവരുത്താൻ തയ്യാറാകണമെന്നും സർക്കാരിന്റെ നിർദ്ദേശമായി മന്ത്രി എ കെ ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി. കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പന്നികളെ കൊല്ലുന്നു എന്നുകരുതി അതിനെ ഭക്ഷിക്കാൻ അനുമതി നൽകിയാൽ നിയമം ദുരുപയോഗം ചെയ്യപ്പെടും എന്ന് മന്ത്രി  ചൂണ്ടിക്കാട്ടി.

നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി നേടി മാത്രമായിരുന്നു കാട്ടുപന്നികളെ വെടിവെക്കാൻ അവസരം ഉണ്ടായിരുന്നത്.ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തു നിൽക്കേണ്ട എന്നതാണ് ഇതിലെ പ്രത്യേകത. അധികാരം തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

പ്രദേശത്ത് തോക്ക് ലൈസൻസുള്ളവർക്കും പൊലീസുകാർക്കും പന്നിയെ വെടിവെക്കാം എന്നും ഉത്തരവിൽ പറയുന്നു.കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം എന്നും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതേസമയം കാട്ടുപന്നികൾക്ക് നേരെ  വിഷപ്രയോഗം പാടില്ല.വൈദ്യുതി ആഘാതം ഏൽപ്പിക്കാൻ പാടില്ല എന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്നു. മറ്റു ജീവികളെ കൂടി ഇത് ബാധിക്കും എന്ന് കരുതിയാണ് പന്നികളെ വെടിവെച്ച് കൊല്ലാം എന്ന നിർദ്ദേശത്തിൽ  സർക്കാർ എത്തിയത്.

ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ വിലയിരുത്തി  പഞ്ചായത്ത് ഭരണസമിതിക്ക് ഉത്തരവ് നൽകാം എന്നതാണ് സർക്കാർ ഉത്തരവിലെ പ്രധാന നിർദ്ദേശം.തോക്ക് ലൈസൻസ് ഉള്ളവരുടെ പട്ടിക തദേശഭരണ സ്ഥാപനങ്ങൾ തയാറാക്കണം എന്നും നിർദേശത്തിൽ പറയുന്നു. മലയോര മേഖലയിലാണ് കാട്ടുപന്നി ശല്യം കൂടുതലുള്ളത് എങ്കിലും സംസ്ഥാനം മുഴുവൻ വ്യാപകമായ ഉത്തരാവാണ് സർക്കാർ പുറപ്പെടുവിച്ചത്.

കർഷകരെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന തീരുമാനം തന്നെയാണ് സംസ്ഥാന സർക്കാർ എടുത്തത്. മലയോര മേഖലയിലെ കാർഷികവിളകൾ വൻതോതിൽ പന്നി നശിപ്പിച്ചിരുന്നു. അതിനുപുറമേ മനുഷ്യജീവന് ഹാനി വരുത്തുന്ന നിലയും പലയിടങ്ങളിലും ഉണ്ടായിരുന്നു. ഇതിനെതിരെ കർഷകർ വലിയ രീതിയിലുള്ള പ്രതിഷേധം തന്നെ പലയിടങ്ങളിലും സംഘടിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിനു മുന്നിലും സംസ്ഥാന സർക്കാർ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.

ഏതായാലും സംസ്ഥാനത്തെ ആയിരക്കണക്കിന് മലയോര കർഷകർക്ക് കാർഷികവൃത്തിയുമായി ഇനി മുന്നോട്ട് പോകാം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നിലവിൽ ഈ മാസം 31ന് വിരമിക്കുന്ന വനം വകുപ്പ് ഡയറക്ടർ പി കെ കേശവന്റെ ഒഴിവിൽ   ബെന്നിച്ചൻ തോമസിനെ ആസ്ഥാനത്ത് നിയമിക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചു. മുല്ലപ്പെരിയാറിലെ വിവാദം മരം മുറി സംഭവത്തിൽ  ആദ്യം നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ബെന്നിച്ചൻ തോമസ്. പിന്നീട് അന്വേഷണത്തിനൊടുവിൽ സർക്കാർ നടപടി പിൻവലിച്ച് അദ്ദേഹത്തിന് നിയമനം നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K