14 June, 2022 06:45:19 PM


'നിന്നെ ഞങ്ങള്‍ വച്ചേക്കില്ല'; മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസ്



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ. ഇതിൽ സുനിത് നാരായണൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളാണ് വീഡിയോ പകർത്തിയതെന്നും പൊലീസ് പറയുന്നു.

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്.

ഇൻഡിഗോയുടെ 6E 7407 നമ്പർ വിമാനത്തിൽ കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്കുവന്ന മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ മുദ്രാവാക്യം ഉയർത്തി പാഞ്ഞടുക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ക്രൂ അംഗത്തിന്‍റെ നിയമപരമായ നിർദേശങ്ങൾ പാലിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ച് വിമാനത്തിലെ 20 എ സീറ്റിലിരുന്ന മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു. 'നിന്നെ ഞങ്ങള്‍ വച്ചേക്കില്ല' എന്ന് ആക്രോശിച്ചു കൊണ്ടാണ് മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തത്. തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ പ്രതികൾ ദേഹോപദ്രവം ഏൽപിച്ചു. സുരക്ഷാ ജീവനക്കാരന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയർ ക്രാഫ്റ്റ് (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്സിഡൻസ് ആൻഡ് ഇൻസിഡെന്‍സ് റൂൾസ്–2012) 22, എയർക്രാഫ്റ്റ് ആക്ട് 11 എ, സിവിൽ ഏവിയേഷന്‍ ആക്ട് 3(1)(എ) അനുസരിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. 

ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K