26 November, 2019 09:11:55 AM
''കഴിഞ്ഞ തവണ ദര്‍ശനം സാധിച്ചില്ല, ഇക്കുറി അയ്യനെ തൊഴുതേ പറ്റൂ'' അപേക്ഷയുമായി രഹ്‌ന ഫാത്തിമ ; പോലീസ് നിയമോപദേശത്തിന്
42 mins ago
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന ഫാത്തിമ നല്‍കിയ അപേക്ഷ പോലീസ് നിയമോപദേശത്തിനു വിട്ടു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന ഐ.ജി. വിജയ് സാഖറേയ്ക്കു ഞായറാഴ്ചയാണു രഹ്‌ന അപേക്ഷ നല്‍കിയത്. തീരുമാനമെടുക്കുന്നതിനായി അപേക്ഷ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു െകെമാറി.
അദ്ദേഹം അപേക്ഷ നിയമോപദേശത്തിനായി പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കുകയായിരുന്നു.കഴിഞ്ഞ തവണ ദര്‍ശനം സാധിച്ചില്ലെന്നാണു രഹ്‌നയുടെ പ്രധാന വാദം. ഇക്കുറി അയ്യനെ കണ്ട് തൊഴണം. അതിനുള്ള അവകാശം ഭരണഘടന ഉറപ്പുതരുന്നുണ്ട്.
നിലവിലുള്ള വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല. ആ സ്ഥിതിക്ക് ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് ആവശ്യം. ഈ മണ്ഡലകാലത്ത് കുടുംബസമേതം മല കയറുമെന്നും അവര്‍ പറഞ്ഞു. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. ഐജി ഓഫീസിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കും. ഇത്തവണ എന്തുവന്നാലും ശബരിമലയ്ക്ക് പോകുമെന്ന് അവര്‍ പറഞ്ഞു. നവംബർ 26 ന് മാലയിടാമെന്നാണ് കരുതുന്നത്. ഭക്തരുടെ എതിർപ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന പറഞ്ഞു.
കഴിഞ്ഞ മണ്ഡല കാലത്ത് പോലീസ് അകമ്പടിയോടെയാണ് രഹ്‌ന ഫാത്തിമ മലകയറിയത്. കഴിഞ്ഞ തവണ ശബരിമല ദർശനം നടത്തിയപ്പോൾ ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പടർന്നിരുന്നു. തെറ്റായ കാര്യമല്ല ചെയ്തത്. അത് തെളിയിക്കേണ്ടതുണ്ട്. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രഹ്‌ന കൂട്ടിച്ചേർത്തു.
ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് കോട്ടും ഹെല്‍മറ്റും ധരിപ്പിച്ച് വലിയ നടപ്പന്തലിനു സമീപമുള്ള ഫോറസ്റ്റ് ഓഫീസ് പരിസരം വരെ രഹ്‌നയെ എത്തിച്ചിരുന്നു. പിന്നീട് ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കുകയായിരുന്നു