12 December, 2019 08:41:46 AM
C
നെടുങ്കണ്ടം: മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറെ നെടുങ്കണ്ടം പോലീസ് പിടികൂടി. ഉപ്പുതറ പരുന്തുംപാറ അനന്ദു(23) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. സർവീസ് അവസാനിപ്പിച്ചശേഷം ബസ്് സ്റ്റാൻഡിൽ പാർക്കുചെയ്യുന്നതിനിടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ കുടുങ്ങിയത്. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് കേസെടുത്തതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു.
കട്ടപ്പന: വീടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റുമരിച്ച സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാൽവരിമൗണ്ട് എട്ടാംമൈൽ കുളങ്ങര ജോർജിന്റെ ഭാര്യ റോസമ്മ(58)യാണ് ചൊവ്വാഴ്ച മരിച്ചത്. മുറിയിൽനിന്നും ഗ്യാസ് സിലിണ്ടറും മറ്റും കണ്ടെത്തിയ സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ റോസമ്മയുടെ വയറ്റിൽ ടർപ്പന്റയിൻ പോലുള്ള രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. വീട്ടിൽ പരിശോധന നടത്തിയ ഫോറൻസിക് സംഘം ഗ്യാസ് സിലിണ്ടറിൽ തീ പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചശേഷം റോസമ്മ ഗ്യാസ് സിലിണ്ടർ ഓണാക്കി തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.
ചൊവ്വാഴ്ച രാവിലെ റോസമ്മയുടെ ഭർത്താവും മകളും കട്ടപ്പനയ്ക്കു പോയ സമയത്തായിരുന്നു സംഭവം. ഇവർ തിരികെയെത്തിയപ്പോൾ വീടിനു തീപടർന്നിരുന്നു. മുറിയിൽ നടത്തിയ പരിശോധനയിലാണ് റോസമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. കുറച്ചുകാലമായി റോസമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
അടിമാലി: അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചതോടെ ജനങ്ങൾ ഇരുട്ടിൽ തപ്പുകയാണ്.
ഇരുട്ടു പരക്കുന്നതോടെ ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധർക്കും ഇടത്താവളമായി മാറുന്ന സ്ഥിതിയാണ്. രാത്രിയിൽ പോലീസിന്റെ സേവനവും സ്റ്റാൻഡിൽ ലഭ്യമല്ലാത്തത് ഇക്കൂട്ടർക്ക് സഹായമാകുന്നുണ്ട്.
രാത്രിയൽ ബസ് സ്റ്റാൻഡിലെത്തുന്ന സ്തീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് വെളിച്ചത്തിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മേഖലയിൽ വിവിധ ഇടങ്ങളിലായി ഏഴോളം ഹൈമാസ്റ്റുകൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ചതാണ്. മുസ്ലിം പള്ളിക്കു സമീപമുള്ള ലൈറ്റ് ഒഴികെ എല്ലാം തകരാറിലായിട്ട് വർഷങ്ങൾ പിന്നിട്ടു.
അടിമാലി: വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന പത്തു കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ അടിമാലി എക്സൈസ് റെയിഞ്ച് സംഘം പിടിച്ചെടുത്തു.
കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയിൽ അടിമാലി എക്സൈസ് റെയിഞ്ച് സംഘം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി അടിമാലി കല്ലാർ സ്വദേശി വേഴേപ്പിള്ളിൽ ശിഹാബിനെ (44) പിടികൂടിയത്. സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയ്ക്കുള്ളിലായിരുന്നു ഹാൻസിന്റെ പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.
പ്രിവന്റീവ് ഓഫീസർ എം.സി. അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുകയില ഉത്പന്നം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
ചെറുതോണി: പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായവും ചാരായം നിർമിക്കുന്നതിനുള്ള 130 ലിറ്റർ കോടയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. കൊന്നത്തടി നോർത്ത് കൊന്പൊടിഞ്ഞാൽ വാലുപറന്പിൽ അശോകനാണ് അറസ്റ്റിലായത്.
വാലുപറന്പിൽ റെജിയുടെ പുരയിടത്തിലാണ് ചാരായവും കോടയും സൂക്ഷിച്ചിരുന്നത്. അശോകനൊപ്പമുണ്ടായിരുന്ന റെജി എക്സൈസ് സംഘത്തെകണ്ട് ഓടി രക്ഷപ്പെട്ടു. ഒന്നാംപ്രതി അശോകനെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
തങ്കമണി അസി. എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും മറ്റും പിടിച്ചെടുത്തത്.
പ്രിവന്റീവ് ഓഫീസർ ഇ.എച്ച്. യൂനസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എൻ. ജിൻസണ്, പ്രിൻസ് ഏബ്രഹാം, റെജി ഏബ്രഹാം, ജഗൻകുമാർ, പ്രഫുൽ ജോസ്, അഗസ്റ്റിൻ തോമസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.