16 May, 2020 05:40:06 PM


1

കണ്ണൂർ: കോവിഡ് ബാധിച്ച 81 കാരൻ രോഗമുക്തനായി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിക്കാണ് 42 ദിവസത്തെ ചികിത്സക്ക് ശേഷം രോഗം ഭേദമായത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു 81 കാരന് കോവിഡ് ബാധയുമുണ്ടായത്.
ചികിത്സാ കാലയളവിൽ 16 തവണയാണ് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. ഒരേ പി.സി.ആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് ഡിസ്ചാർജ്ജ് അനുവദിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിനൊപ്പം പ്രായാധിക്യം കൊണ്ടുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരേസമയം കോവിഡ് ഉൾപ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ വേണ്ടതിനാൽ ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ആയിരുന്നു.
കോവിഡിനൊപ്പം ഗുരുതരമായ ഒട്ടേറെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്ന ചെറുവാഞ്ചേരി സ്വദേശിയുടെ അസുഖം ഭേദമായതിൽ സന്തോഷമുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ റോയിയും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു.
കോവിഡ്‌ രോഗമുക്തനായി ആശുപത്രി വിടുന്ന ആദ്യഘട്ടത്തിലെ അവസാന രോഗിയെ യാത്രയയക്കാൻ ടി.വി രാജേഷ്‌ എം.എൽ.എ, പ്രിൻസിപ്പാൾ ഡോ എൻ റോയ്‌, മെഡിക്കൽ സൂപ്രണ്ട്‌ കെ സുദീപ്‌, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ ഡി കെ മനോജ്‌,ഡോ വിമൽ റോഹൻ, ആർ.എം.ഒ ഡോ സരിൻ എസ്‌.എം, എ.ആർ.എം.ഒ ഡോ കെ.പി മനോജ്‌ കുമാർ തുടങ്ങിയവർ എത്തി.
ഇതോടെ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യ രണ്ടു ഘട്ടത്തിൽ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവിൽ, മൂന്നാംഘട്ടത്തിൽ അസുഖം ബാധിച്ച് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി മാത്രമാണ് ചികിത്സയിലുള്ളത്.
38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗമുക്തരായത്. ഇതിൽ 9 ഗർഭിണികളും രണ്ട് വയസ്സിന് താഴെ പ്രായമുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു.
കേരളത്തിലാദ്യമായി കോവിഡ് രോഗമുക്തയായ യുവതിയുടെ പ്രസവവും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിയിലായിരുന്നു. 2 വയസ്സിന് താഴെയുള്ള കുട്ടിയും ഇവിടെ നിന്ന് രോഗമുക്തനായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K