26 October, 2020 09:25:14 PM


A

കോട്ടയം : ക്വാറന്റൈനിൽ കഴിയുന്ന അമ്മ എത്തും മുൻപേ കളിചിരികൾ ഇല്ലാത്ത ലോകത്തേക്ക് കുഞ്ഞു മിയ യാത്രയായി. അമ്മയെ കാണാനും അച്ഛന്റെ അടുത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പിനിടയിൽ അയർലൻഡ് മലയാളികളുടെ മകളെയാണ് അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ വൈകുന്നേരം ഏറ്റുമാനൂർ കോതനല്ലൂരിലുള്ള ഇവരുടെ താൽക്കാലിക വസതിയോട് ചേർന്നുള്ള കിണറ്റിൽ വീണാണ് മിയ മേരി ജോമി എന്ന കുരുന്ന് അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞത്. നാലര വയസ്സായിരുന്നു. അയർലൻഡ് മലയാളികളായ ജോമി ജോസിന്റെയും ജിഷ ജോമിയുടെയും മകളാണ് മിയ മേരി ജോമി. അച്ഛനും അമ്മയ്ക്കും ഒപ്പം മുൻപ് അയർലൻഡിൽ ആയിരുന്നു മിയാ മോളും. കോവിഡിനെ തുടർന്നാണ് കുട്ടിയെ നാട്ടിലെത്തിച്ചത്.


അയർലൻഡിലേയ്ക്ക് തിരികെ കൊണ്ടു പോകാനായി അമ്മ ജിഷ ജോമി കഴിഞ്ഞദിവസം ആണ് കേരളത്തിൽ എത്തിയത്. എന്നാൽ മൂവാറ്റുപുഴയിൽ ക്വാറന്റൈനിൽ ആയിരുന്ന ജിഷ കോതനല്ലൂരിലെ വീട്ടിൽ എത്തും മുൻപേ അപകടത്തിന്റെ രൂപത്തിൽ കുഞ്ഞു മിയാ മോളെ മരണം കവർന്നെടുക്കുകയായിരുന്നു. മിയ മോളുടെ ഒപ്പമുണ്ടായിരുന്ന പിതാവ് രണ്ടുമാസം മുൻപാണ് അയർലണ്ടിലേക്ക് തിരികെ പോയത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാഹചര്യം മൂലമാണ് ജോമി കുഞ്ഞിനെ കൂട്ടാതെ ഒറ്റയ്ക്ക് അയർലണ്ടിലേക്ക് തിരിച്ചുപോയത്. ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു മിയ മോൾ.


കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞശേഷം മോളെ അയർലണ്ടിലേക്ക് കൊണ്ടുവരാമെന്ന് പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. അടിമാലി കുമ്പളകണ്ട് നന്ദികുന്നേൽ കുടുംബാംഗമാണ് ജോമി. മൂവാറ്റുപുഴ ആരിക്കുഴ റോഡിൽ മാന്തോട്ടികുടി കുടുംബാംഗമാണ് ജിഷ. അയർലൻഡിൽ നാലാംക്ലാസ് വിദ്യാർഥിനിയായ ഡോൺ മിയ മോളുടെ ഏക സഹോദരനാണ്. മിയ മോളുടെ മരണവാർത്ത അറിഞ്ഞ് അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരം കുടുംബത്തോടെ ആശുപത്രി മോർച്ചറിയിൽ പൊന്നുമോളെ കണ്ടു. ഇപ്പോൾ അയർലൻഡിൽ ഉള്ള ജോമിയും മകൻ ഡോണും മറ്റന്നാൾ കേരളത്തിലെത്തും. സംസ്കാരം അതിനുശേഷം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K