03 January, 2022 11:43:51 AM


കേരള പോലീസിന്റെ ക്രൂരത വീണ്ടും: ട്രെയിനിൽ യാത്രക്കാരന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി



കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരനുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. മാവേലി എക്സ്പ്രസില്‍വച്ച്‌ എഎസ്‌ഐ യാത്രക്കാരനെ മര്‍ദിച്ചു.
കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടി വടകര സ്‌റ്റേഷനില്‍ പുറത്താക്കിയത്. എഎസ്‌ഐ പ്രമോദ് ആണ് മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. ഇയാള്‍ മാനസികരോഗിയാണോ അതോ മദ്യപിച്ചെത്തിയതാണോ എന്ന് വ്യക്തമല്ല. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്ബാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചത്.

ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ എസ്പി ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സ്ത്രീ യാത്രക്കാരോട് ഇയാള്‍ മോശമായി പെരുമാറിയെന്നും അതിനു ടിടിഇയോട് പരാതി നല്‍കിയ അടിസ്ഥാനത്തിലാണ് പോലീസ് ട്രെയിനില്‍ എത്തിയതെന്നാണ് വിശദീകരണം.

സ്ലീപ്പര്‍ കംമ്ബാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച്‌ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K