25 February, 2022 12:06:18 PM
A
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അഴിമതി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ അഴിമതി അസാധാരണ കൊള്ളയാണ്. മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ട്. കൊവിഡിന്‍റെ മറവിൽ കൊള്ള നടക്കുകയാണെന്നും ഗുണനിലമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കെഎസ്ഇബി യിൽ കോടികളുടെ അഴിമതി നടക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈഡൽ ടൂറിസത്തിന്‍റെ മറവിൽ ഭൂമി താല്‍പ്പര്യമുള്ളവര്‍ക്ക് നൽകുന്നു. ഒന്നാം പിണറായി സർക്കാരിന്റ കാലത്തെ ഈ രണ്ട് അഴിമതിയും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയടക്കം ആക്രമണമുണ്ടാകുന്നു. ഗുണ്ടകള്‍ക്ക് സിപിഎം സംരക്ഷണം ഒരുക്കുകയാണ്. സതീശന്‍ കുറ്റപ്പെടുത്തി.
സ്വർണ്ണ കള്ളക്കടത്ത് കേസില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടാക്കിയപ്പോഴാണ് അന്വേഷണം നിന്നത്. അന്വേഷണം എവിടെയെത്തിയെന്ന് പ്രതിപക്ഷത്തോടല്ല മുഖ്യമന്ത്രി ചോദിക്കേണ്ടത്. എസ് എൻ സി ലാവ്‍ലിന്‍ കേസിലും ബിജെപി കേന്ദ്ര നേതൃത്വവുമായി സിപിഎമ്മിന് ധാരണയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.