05 April, 2022 06:12:05 PM


ജപ്തി നടപടിയില്‍ ഇടപെട്ട മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് എതിരെ നടപടിയെടുക്കാന്‍ ബാങ്ക്

മൂവാറ്റുപുഴ: അര്‍ബന്‍ ബാങ്ക് ജപ്തി നടപയിയില്‍ ഇടപെട്ട മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് എതിരെ നടപടിയെടുക്കാന്‍ ബാങ്ക്. ജപ്തി ചെയ്ത ബാങ്ക് വീട് കുത്തിത്തുറന്നത് കോടതി അലക്ഷ്യമാണെന്നാണ് ബാങ്ക് പറയുന്നത്.

എം.എല്‍.എക്കെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16 ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ബാലാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് കാണിച്ചു ബാങ്കിനെതിരെ പരാതി നല്‍കുമെന്ന് ഗൃഹനാഥന്‍ അജേഷ് പറഞ്ഞു.

രണ്ടു ദിവസം മുമ്ബായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും, എം.എല്‍.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച്‌ കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K