02 July, 2016 08:33:18 PM
അദാനി ഗ്രൂപ്പിന് ചുമത്തിയ 200 കോടി രൂപ മോദി സർക്കാർ റദ്ദാക്കി
ദില്ലി: അദാനി ഗ്രൂപ്പിന് യു.പി.എ ഗവൺമെൻറ് ചുമത്തിയ 200 കോടി രൂപ പിഴ കേന്ദ്ര സർക്കാർ റദ്ദാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പിഴ പിൻവലിച്ച് ഉത്തരവിട്ടത്. രാജ്യത്ത് പരിസ്ഥിതി ലംഘനത്തിന് ചുമത്തിയ ഏറ്റവും വലിയ പിഴയാണിത്. 2015 സെപ്റ്റംബറിലാണ് പിഴ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. ബിസിനസ് സ്റ്റാൻഡേർഡ് പത്രമാണ് വാർത്ത പുറത്തു വിട്ടത്.
ഗുജറാത്തിലെ മുന്ദ്രയില്‍ 2009ല്‍ കമ്പനിയുടെ നദീതട വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ പാരിസ്ഥിതിക അനുമതി പരിസ്ഥിതി മന്ത്രാലയം നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചാണ് കേന്ദ്രസര്‍ക്കാരിെൻറ വഴിവിട്ട നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ഒക്ടോബറിലാണ് പരിസ്ഥിതികാനുമതി നീട്ടിക്കൊണ്ടുള്ള ഉത്തരവ് നല്‍കിയത്.
മുന്ദ്ര പദ്ധതിക്കെതിരെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് നിയോഗിച്ച സമിതി പദ്ധതിയില്‍ നിരവധി നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്തെ ജൈവവ്യവസ്ഥക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും പ്രദേശത്തെ അരുവികള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും നാശം സംഭവിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാം പൂര്‍വസ്ഥിതിയിലാക്കുന്നതിനാണ് 200 കോടി രൂപയുടെ പിഴയിട്ടത്. എന്നാല്‍ നിയമലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് അദാനി പോര്‍ട്‌സ് ആൻഡ് സെസ് സ്വീകരിച്ചത്.