24 August, 2019 02:26:32 PM


പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൗമാരക്കാരനും നീണ്ടൂര്‍ സ്വദേശി യുവാവും അറസ്റ്റില്‍



ഏറ്റുമാനൂര്‍ / കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പത്ത് വയസുകാരിയെ വര്‍ഷങ്ങളായി വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു വന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നീണ്ടൂര്‍ ത്രിവേണിയില്‍ ശ്യാംബാല്‍ (34), ഒരു കൌമാരക്കാരന്‍ എന്നിവരാണ് ഏറ്റുമാനൂര്‍ പോലീസിന്‍റെ പിടിയിലായത്. കോഴിക്കോട് വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും ഏറ്റുമാനൂരില്‍ പിടിയിലായത്. രണ്ട് പേരെ നേരത്തെ വളയം പെലീസ് അറസ്റ്റ് ചെയ്തിരുന്നു.


വളയം സ്റ്റേഷന്‍ അതിര്‍ത്തിയിലെ സ്കൂളില്‍ പഠിക്കുന്ന കുട്ടി സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിനിടയിലാണ് പീഡനവിവരം പുറത്ത് പറയുന്നതെന്ന് വളയം പോലീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നായിരുന്നു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതും രണ്ട് പേരെ അറസ്റ്റ് ചെയ്തതും. ഏഴ് വയസില്‍ തുടങ്ങിയ പീഡനം, കോഴിക്കോടും ബന്ധുവീടുകളുള്ള കോട്ടയത്തും മാര്‍ത്താണ്ഡത്തും ആവര്‍ത്തിക്കപ്പെട്ടു. കോട്ടയത്ത് ബന്ധുവീടിനടുത്ത് വെച്ചും പീഡിപ്പിക്കപ്പെട്ടതായി കുട്ടി പറഞ്ഞതിന്‍റെയടിസ്ഥാനത്തിലാണ് കേസ് ഏറ്റുമാനൂര്‍ പോലീസിന് കൈമാറിയത്.


കോഴിക്കോട് വാണിമേൽ പുതുക്കുടി സ്വദേശി ശശി എന്ന സജീവൻ (45) കുട്ടിയുടെ ബന്ധു തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബിനു (38) എന്നിവരാണ് വളയത്ത് പിടിയിലായത്. പോസ്കൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഏറ്റുമാനൂരില്‍ അറസ്റ്റിലായ പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - ഒന്ന് കോടതിയില്‍ ഹാജരാക്കി. ശ്യാംബാലിനെ റിമാന്‍ഡ് ചെയ്തു. കൌമാരക്കാരനെ ജുവനൈല്‍ ഹോമിലേക്ക് അയക്കാനുള്ള നടപടികളും സ്വീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K