04 March, 2026 10:39:24 AM


മദ്യപാനത്തെ എതിർത്തു; അച്ഛനെ മകന്‍ വെട്ടിക്കൊന്ന് വാട്ടര്‍ ടാങ്കിലിട്ടു



റായ്പൂര്‍: മദ്യപാനത്തെ എതിര്‍ത്തതിന് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകന്‍. 50 വയസ്സുകാരനായ പരസ് കെര്‍ക്കറ്റയാണ് മരിച്ചത്. കോടാലി ഉപയോഗിച്ച് പരസിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം.

ബഹെരപാരയിലെ വീട്ടില്‍ തനിച്ചായിരുന്നു പരസ് താമസിച്ചിരുന്നത്. മകന്‍ പ്രഭാത് കെര്‍ക്കറ്റ (25 വയസ്) സമീപത്ത് വാടകവീട്ടിലായിരുന്നു താമസം. . പ്രഭാതിന്റെ മദ്യപാനത്തെ അച്ഛന്‍ ചോദ്യംചെയ്തതാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയായിരുന്നു.

പിതാവ് മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രഭാത് മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടര്‍ ടാങ്കില്‍ തള്ളി. പിന്നീട് അടുത്തുള്ള കടയിലെത്തി ബിരിയാണി കഴിച്ചശേഷം വീട്ടില്‍ മടങ്ങിയെത്തി കിടന്നുറങ്ങി. പരസിനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വാട്ടര്‍ ടാങ്കില്‍ നിന്നും കണ്ടെടുത്തത്.

സംഭവത്തില്‍ മകന്‍ പ്രഭാതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെച്ചൊല്ലി അച്ഛനു മകനും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K