14 July, 2017 10:32:03 AM


നഴ്സ്മാരേക്കാൾ കഷ്ടം; പ്രാദേശിക പത്ര പ്രവർത്തകരുടെ അവസ്ഥ!




മലയാള മനോരമയിലെ പത്രപ്രവർത്തകനായിരുന്ന ഇന്ദുചൂഡൻ അന്തരിക്കും മുമ്പ് പറഞ്ഞൊരു തമാശയുണ്ട്; തമാശയാണെങ്കിലും അതിൽ കാര്യമുണ്ടായിരുന്നു.

ന്യുഡൽഹി, പത്രം തുടങ്ങി പത്രപ്രവർത്തകർ 'സൂപ്പർ താര'മാകുന്ന ചിത്രങ്ങൾ കണ്ടതിന്‍റെ ഉന്മേഷത്തിൽ നിരവധി പേർ ജേർണലിസം പാസായി പത്രമോഫീസുകളിൽ എത്തുന്ന കാലമാണ്. പക്ഷേ, അവർക്കൊന്നും ലോക്കൽ പേജ് എഡിറ്റർ എന്നൊരു തസ്തികയുണ്ടെന്ന് അന്നറിഞ്ഞിരിക്കാൻ തരമില്ല!

ഇതാണ് ഇന്ദുചൂഡൻ തമാശയായി പറഞ്ഞ കാര്യം. രാഷ്ട്രീയക്കാരെയും പോലീസിനെയുമൊക്കെ ചൂണ്ടുവിരലിൽ നിർത്തുന്ന റിപ്പോർട്ടർ എവിടെ! പത്രമോഫീസിന്‍റെ ഉള്ളിലിരുന്ന് ലോക്കൽ പേജ് ചെയ്യുന്ന എഡിറ്റർ എവിടെ! എല്ലാവരും അറിയുന്നയാളാണ് റിപ്പോർട്ടറെങ്കിൽ അടഞ്ഞ മുറിയിൽ ജനങ്ങളറിയാതെ കഴിയുന്നൊരാളാണ് ലോക്കൽ പേജ് എഡിറ്റർ.

എന്നാൽ നാലു പേരറിയുന്നൊരു കൂട്ടർ പത്രക്കാരുടെ ഇടയിലുണ്ട്. അവരെ പ്രാദേശിക പത്ര/ചാനൽ ലേഖകർ എന്ന് വിളിക്കുന്നു. അവർ നാട്ടിൽ പൊതുസമ്മതരാണ്‌. ജനപ്രതിനിധികളുടെ ഇടയിലും ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ ഇടയിലും സ്വീകാര്യരുമാണ്. ഒരു മുഖ്യധാരാപത്രത്തിന്‍റെ ചീഫ് എഡിറ്റർ വിളിച്ചു പറഞ്ഞാൽ സാധിക്കാത്ത കാര്യം നിമിഷനേരം കൊണ്ട് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു നേടിക്കൊടുക്കാൻ കഴിയുന്നവരാണിവർ. ഒരു പ്രാദേശിക ലേഖകനും പത്രത്തിന്‍റെ ഉയർന്ന ഉദ്യോഗസ്ഥനും കൂടി ഒരോഫീസിൽ ചെന്നാൽ പ്രാദേശിക പത്രലേഖകനു ലഭിക്കുന്ന സ്വീകരണം മറ്റേ ആൾക്കു കിട്ടുകയുമില്ല!

പക്ഷേ, പത്രസ്ഥാപനത്തിലുളളവർക്ക് പ്രാദേശിക പത്രപ്രവര്‍ത്തകരോട് എന്തോ അയിത്തമുണ്ട്. അവർക്കു മാത്രമല്ല, പത്രപ്രവർത്തക യൂണിയനു പോലും. പ്രാദേശിക പത്ര പ്രവർത്തകർക്ക് യൂണിയനിൽ അംഗത്വം നൽകില്ല. എന്തിന്? പ്രസ്സ് ക്ലബ്ബിൽ ഒരു വാർത്താ സമ്മേളനം നടത്താൻ പോലും ആ കൂട്ടായ്മയ്ക്ക് അനുവാദമില്ല. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സ്മാരേക്കാൾ അവഗണിക്കപ്പെട്ട വിഭാഗമായി പ്രാദേശിക പത്രപ്രവർത്തകർ മാറുന്ന സ്ഥിതി വിശേഷമാണിവിടെ. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ പ്രാദേശിക പത്ര/ചാനൽ ലേഖകർ സംഘടിതമായി സേവന, വേതന ആവശ്യങ്ങൾക്കായി സർക്കാരിനെ സമീപിച്ചു. അതിന്‍റെ ഫലമായി  കഴിഞ്ഞ സർക്കാർ ഇവർക്കായി ഒരു ഫണ്ട് അനുവദിച്ചു. തുടർ നടപടികൾക്കായി പത്രമാനേജ്മെന്‍റുകളോട് പ്രാദേശികലേഖകരുടെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെ ഒരു വിഭാഗം ഇല്ലെന്ന മറുപടിയാണ് മാനേജ്മെന്‍റുകൾ  നൽകിയത്.

സ്വകാര്യമേഖലയിലെ നഴ്സ്മാരെപോലെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുടെ വാര്‍ത്തകള്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധനവിന്‍റെ കൂടി ഭാഗമാക്കുമ്പോള്‍ തങ്ങളാല്‍ അവഗണിക്കപ്പെടുന്ന ഒരു സമൂഹത്തിനെതിരെ മന:പൂര്‍വ്വം കണ്ണടയ്ക്കുകയാണ് മാധ്യമങ്ങള്‍. മുഖ്യധാരാ പത്രങ്ങൾ പോലും നിസ്സാരമായ വേതനം നൽകിയാണ് ഇക്കൂട്ടരെ നില നിർത്തുന്നത്. പല മാധ്യമങ്ങളിലും ഇങ്ങനെയൊരു കൂട്ടര്‍ അവരുടെ രേഖകളില്‍ പോലുമില്ല. വേതനം നല്‍കുന്നതാകട്ടെ മറ്റന്തെങ്കിലും ചെലവുകളില്‍ ഉള്‍പ്പെടുത്തി.

ഏറെ കഷ്ടപ്പെട്ട് തയയാറാക്കുന്ന വാർത്തകളിൽ അവരുടെ പേരു പോലും നൽകുകയുമില്ല. അവർക്കൊരു സംഘടനയുമില്ല. അല്ല, സംഘടിക്കാനുള്ള അനുവാദം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു എന്ന് പറയുന്നതാവും ശരി. രാഷ്ട്രീയ പാർട്ടികളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. എന്നാൽ നാടിന്‍റെ ഹൃദയമിടിപ്പ് പുറത്തുകൊണ്ടുവരുന്നവരാണ് ഇവർ.

മുഖ്യവാർത്തകൾ ലഭിക്കാൻ മാധ്യമങ്ങൾക്ക് നിരവധി സംവിധാനങ്ങളുണ്ട്. എന്നാൽ പ്രാദേശികവാർത്തകൾക്ക് ആ സൗകര്യമില്ല. അവിടെയാണ് പ്രാദേശിക പത്രപ്രവര്‍ത്തകരുടെ പ്രസക്തി. പ്രദേശങ്ങളുടെ വികസനത്തിൽ  കൃത്യമായ നിർദ്ദേശങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ഇക്കൂട്ടർക്ക് അർഹമായ പരിഗണന നൽകാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ മുൻകയ്യെടുക്കണമെന്നേ  ഇത്തരുണത്തിൽ പറയാനുള്ളൂ.
 
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K