11 December, 2022 11:43:02 PM


കാര്‍ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു; 22കാരന്‍ പിടിയില്‍



തൃശൂര്‍: പാമ്പൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വര്‍ണ്ണവും പണവും മൊബൈലുമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി സ്വദേശി അനുരാജ് (22) വിയ്യൂര്‍ പോലീസിന്റെ പിടിയിലായി.

ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകും വഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണ മാലയും പഴ്‌സും മൊബൈല്‍ഫോണും വാച്ചും സംഘം പിടിച്ചുവാങ്ങി.പാമ്പൂരിലെ വിജനമായ സ്ഥലത്തായിരുന്നു കവര്‍ച്ചയെന്നതിനാല്‍ സംഭവം ആരും അറിഞ്ഞില്ല.

പൊലീസില്‍ പരാതിപ്പെട്ടാന്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രണവ് ഉടന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പ്രണവുമായി പോലീസ് സംഭവ സ്ഥലത്തെത്തിയതോടെ അവിടെത്തന്നെയുണ്ടായിരുന്ന അനുരാജ് ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഏറെ ദൂരം പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതി സംഭവസ്ഥത്ത് നിന്നും രക്ഷപ്പെട്ടതിനാല്‍ ഇയാളെ പിടികൂടാനായില്ല. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. നഷ്ടപ്പെട്ട പണവും മൊബൈലും വാച്ചും അനുരാജില്‍ നിന്നും കണ്ടെടുത്തു. പിടിയിലായ അനുരാജ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എസ് ഐ കെ സി ബൈജു പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K