01 July, 2023 02:38:31 PM


ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; കര്‍ശന നടപടിയുണ്ടാകും- മന്ത്രി എം.ബി രാജേഷ്



തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. സംഭവത്തില്‍ എക്സൈസ് വകുപ്പ് നേരത്തെ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നതായി മന്ത്രി പറഞ്ഞു.

'എക്‌സൈസിന് ഒരു വിവരം കിട്ടിയാല്‍ അതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടി വരും. മയക്കുമരുന്നിനെതിരായി എക്‌സൈസിന്‍റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനെ സ്വാര്‍ത്ഥതാത്പര്യത്തിന്‍റെ പേരില്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല'- മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബാഗിൽ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസിൽ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. 

എന്നാൽ, ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. . ഷീലയുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതിൽ ഒന്നിന്ന് 5000 രൂപമുകളിൽ വില വരും എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്.

ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഷീലയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു എക്സൈസിന്‍റെ വിശദീകരണം. ലാബ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്സൈസ് സംഘം മാധ്യമങ്ങള്‍ക്ക് നല്‍കി. 

ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറാകാതെ ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി.  രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. എല്‍എസ്ഡി സ്റ്റാംപ് എന്ന് കരുതി പിടികൂടിയത് വെറും കടലാസു കഷണങ്ങളാണെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K