25 July, 2026 08:58:12 PM


'പാറ്റകളെന്ന് വിളിച്ചതിന് നന്ദി'; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് അഭിജിത്ത് ദീപ്‌കെ



ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുകയും ചെയ്തതിന് പിന്നാലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് അഭിജിത്ത് ദീപ്‌കെ. കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിനും നാമകരണത്തിനും കാരണമായത് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ തുടർന്നായിരുന്നു.

'ഞാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് വരില്ലായിരുന്നു. ഇങ്ങനൊരു പ്രസ്ഥാനം ഒരിക്കലും ആരംഭിക്കില്ലായിരുന്നു'- ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രവർത്തകരോട് ദീപ്‌കെ പറഞ്ഞു.

മെയ് 15ന് നടന്ന ഒരു കേസിന്റെ വാദത്തിനിടെ തൊഴിലില്ലാത്ത യുവ അഭിഭാഷകരെ പാറ്റകളോട് ഉപമിച്ചു എന്ന രീതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം പുറത്തുവന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും കോക്രോച്ച് ജനതാ പാർട്ടിയെന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേരുകയുമായിരുന്നു. എന്നാൽ തന്റെ പാറ്റ പരാമർശം രാജ്യത്തെ യുവാക്കൾക്ക് എതിരെയല്ല, മറിച്ച് വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവർക്കെതിരെ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു.

മെയ് 16ന് ദീപ്‌കെ കോക്രോച്ച് ജനതാ പാർട്ടി എന്ന കൂട്ടായ്മ പ്രഖ്യാപിക്കുകയും ഈയൊരു പ്ലാറ്റ്‌ഫോം പുറത്തുള്ള എല്ലാ പാറ്റകൾക്കും വേണ്ടിയാണെന്നും പറഞ്ഞിരുന്നു. തൊഴിൽരഹിതരായ, മടിയന്മാരായവർക്ക് ഇതിന്റെ ഭാഗമാകാം എന്നായിരുന്നു മാനദണ്ഡമായി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നീറ്റ് യുജി പേപ്പർ ചോർച്ചയുടെ ഭാഗമായി ചർച്ചകൾ ചൂടുപിടിക്കുകയും സിജെപി ഇത് ഏറ്റെടുക്കുകയും ചെയ്തു. തുടർന്നാണ് ദീപ്‌കെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതും ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചതും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925