22 August, 2019 03:54:54 PM


പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു




കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. പാലാരിവട്ടം മേല്‍പ്പാലം നിര്‍മണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചതിനു പിന്നാലെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയെയും ചോദ്യംചെയ്യലിന് വിധേയമാക്കിയത്.



എന്നാല്‍, പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണത്തില്‍ ഭരണാനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നുമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം. പാലത്തിനും റോഡിനും സിമന്‍റും കമ്പിയും എത്രയെന്ന് പരിശോധിക്കല്‍ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നല്‍കുന്ന ജോലി മാത്രമെ ഉള്ളൂ. അത് കഴിഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.



പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അമിതലാഭം ഉണ്ടാക്കുന്നതിനായി വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തല്‍. കരാറുകാരും കണ്‍സള്‍ട്ടന്‍സിയും മേല്‍നോട്ടം വഹിച്ച സ്ഥാപനവും അടക്കമുള്ളവയെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K