25 October, 2019 10:55:58 AM


വെള്ളക്കെട്ടും തെരഞ്ഞെടുപ്പ് ഫലവും: കൊച്ചി മേയറുടെ കസേര തെറിച്ചേക്കും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി



കൊച്ചി: കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് പ്രശ്‌നത്തിലും ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരിലും രൂക്ഷവിമര്‍ശനം നേരിടുന്ന കൊച്ചി മേയര്‍ സൗമിനി ജെയ്‌നിന്‍റെ കസേര തെറിച്ചേക്കും. സൗമിനി ജെയ്‌നിനെ ഇനിയും കൊച്ചി മേയറായി തുടരാന്‍ അനുവദിച്ചാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വികാരം എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്.


എറണാകുളത്തെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ മേയര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മേയര്‍ പദവിയില്‍ തുടരുക എന്നത് സൗമിനി ജെയ്‌നിന് വെല്ലുവിളിയാണ്. അതേസമയം, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് സൗമിനി ഇന്നലെ തന്നെ വ്യക്തമാക്കി. അടുത്ത രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും തീരുമാനം വരും എന്നാണ് സൂചന. നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ ടിജെ വിനോദ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പുതിയ ഡെപ്യൂട്ടി മേയറെ കണ്ടത്തേണ്ടി വരും. ഇതോടൊപ്പം കൊച്ചി മേയറേയും മാറ്റണമെന്ന തീരുമാനവും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്.


സൗമിനിയെ മാറ്റുക തന്നെ വേണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും അറിയിച്ചിട്ടുണ്ട്. എറണാകുളം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സൗമിനി ജെയ്‌നിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത് എറണാകുളം എംപി ഹൈബി ഈഡനാണ്. കോര്‍പ്പറേഷന്‍ ഭരണം പരാജയപ്പെട്ടതാണ് കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡന്‍ എംപി തുറന്നടിച്ചിരുന്നു.


യുഡിഎഫ് കോട്ടയായ എറണാകുളത്ത് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ കുത്തനെയുണ്ടായ ഇടിവിന് കൊച്ചിയിലെ കനത്ത വെള്ളക്കെട്ടും അതില്‍ പ്രാഥമികമായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊച്ചി കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മേയര്‍ സൗമിനി ജയ്‌നിന്‍റെ കഴിവ് കേടാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. നാല് വര്‍ഷം അവസരമുണ്ടായിട്ടും വെള്ളക്കെട്ട് ഉള്‍പ്പെട്ടെ കൊച്ചിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ കൃത്യമായൊരു നിലപാട് എടുക്കാന്‍ സൗമിനി ജെയ്‌നിന് സാധിച്ചില്ലെന്നതാണ് പ്രധാന ആരോപണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K