03 December, 2019 02:21:25 PM


കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്; ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായി




കൊച്ചി: കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മുഹമ്മദ് ഷാബിന്‍റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായി. ഇന്നലെ രാവിലെ 6.50 മുതല്‍ 7.10 വരെയുള്ള സമയങ്ങളിലാണ് പലതവണയായി  അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്.15 മിനിറ്റില്‍ പത്തു തവണയായിട്ടാണ് പണം പിന്‍വലിച്ചത്. പണം പിന്‍വലിക്കുന്നതിന്‍റെ വിവരം ഡോക്ടറുടെ ഫോണില്‍ എസ്‌എംഎസ് ആയി എത്തിയത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു കഴിഞ്ഞിരുന്നു.

മോഷ്ടാക്കള്‍ പണം എടിഎം വഴി അപഹരിക്കുന്ന വിവരം താന്‍ അറിയുന്നത് ഇന്നലെ രാവിലെ 7.28 നായിരുന്നുവെന്ന് ഡോക്ടര്‍ മുഹമ്മദ് ഷാബിര്‍ പറയുന്നു. തുടര്‍ന്ന് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്‍റ് എടുത്തു നോക്കിയപ്പോഴാണ് തട്ടിപ്പിന്‍റെ രൂപം വ്യക്തമായത്. പണം തട്ടിയെടുത്തതിന്‍റെ തലേ ദിവസം വൈകുന്നേരം 5.45 ന് മൂന്നു തവണ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ തന്‍റെ അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കുന്നതിനായി പിന്‍ നമ്പര്‍ അടിച്ചു ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അടിച്ച പിന്‍ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സന്ദേശം ഉണ്ട്. ഇന്നലെ രാവിലെ 6.51 മുതലാണ് 10,000 രൂപ വീതം പത്തു തവണയായി പിവലിച്ചിരിക്കുന്നതെന്നും മുഹമ്മദ് ഷാബിര്‍ പറഞ്ഞു.

കൊച്ചി മുണ്ടന്‍വേലിയുള്ള രണ്ടു ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ വഴിയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഡോക്ടറുടെ പരാതിയില്‍ തോപ്പുംപടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യം പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താനാണ് പോലിസ് ശ്രമിക്കുന്നത്. ഒരാഴ്ച മുമ്പ് മുഹമ്മദ് ഷാബിറിന്‍റെ സഹപ്രവര്‍ത്തകന്‍റെ അക്കൗണ്ടില്‍ നിന്നും സമാനമായ രീതിയില്‍ പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇതിലും കേസ് അന്വേഷണം നടന്നു വരികയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K