21 May, 2020 08:29:38 PM


കൊച്ചിയെ മുങ്ങാതെ കരകയറ്റാൻ 25 കോടിയുടെ പദ്ധതികൾ; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മുന്നേറുന്നു



കൊച്ചി: പോയ വർഷം ഒരു ദിവസത്തെ മഴയിൽ കൊച്ചി മുങ്ങിയപ്പോഴാണ് പ്രതിവിധി കണ്ടെത്താനുള്ള നീക്കങ്ങളുണ്ടായത്. വെള്ളക്കെട്ടിൽ നിന്നും നഗരത്തെ മോചിപ്പിച്ചത് അന്ന് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലൂടെ ആയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ  ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരാനായിരുന്നു പിന്നെ സർക്കാര്‍ തീരുമാനം.


തുടർന്ന് 25 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികൾക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിലെ 35 പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. മാർച്ച് 31 - നകം  പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടതാണെങ്കിലും കോവിഡ്-19 ലോക്ഡൗൺ കാരണം നീണ്ടു പോയി.


ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവൃത്തികൾ ഇപ്പോൾ പുനരാരംഭിച്ചു. 23 പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. മെയ് 31 നുള്ളിൽ ഒന്നാം ഘട്ട  പ്രവൃത്തികൾ പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തിലെ പദ്ധതികൾക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത് കമ്മട്ടിപ്പാടം, മാത്യു പൈലി റോഡ് എന്നിവിടങ്ങളിലെ കാനകളുടെയും കൾവർട്ടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളാണ്.


ലോക്ക് ഡൗൺ മൂലം പ്രവൃത്തി ദിനങ്ങൾ നഷ്ടമായതും റെയിൽവേ ലൈൻ കടന്ന് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള തടസങ്ങളും തുടർച്ചയായുള്ള മഴയുമാണ് ഇവിടെ നിർമ്മാണ പ്രവൃത്തികൾ വൈകിക്കുന്നത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഈ മാസത്തിനുള്ളിൽ ഒന്നും രണ്ടും ഘട്ടങ്ങളിലെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കുവാനുള്ള പരിശ്രമത്തിലാണ് നിർമ്മാണ ചുമതലയുളള വിവിധ വകുപ്പുകൾ. നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുകുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്.


ഇതിന്‍റെ ഭാഗമായി തേവര കായല്‍മുഖം, കോയിത്തറ കനാല്‍, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇടപ്പള്ളി തോട്ടിൽ പോള നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും ആവശ്യമായ ഇടങ്ങളിൽ തോടിന്‍റെ ആഴം കൂട്ടുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. 50 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്.


ചിലവന്നൂര്‍ കായലിൽ എക്കൽ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ എസ്.സുഹാസ് സ്ഥലം സന്ദർശിച്ച് വിലയിരുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K