13 June, 2020 09:00:33 PM


ഏറ്റുമാനൂരില്‍ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒരാൾ കസ്റ്റഡിയില്‍




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കവലയ്ക്കു സമീപം യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജവഹര്‍കോളനിയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന പത്തനംതിട്ട കോന്നി കൂടല്‍ മുറിഞ്ഞകല്ല് ആലയ്ക്കല്‍ ഷിബുവിന്‍റെ മകന്‍ അളിയപ്പന്‍ എന്ന വിഷ്ണു(26) വിനെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച  രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെട്ടിമുകള്‍ മഹാത്മാ കോളനി നിവാസി രാജേഷി(30)നാണ് കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇരുകോളനികളിലേക്കുമുള്ള വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചായിരുന്നു  സംഘടനമുണ്ടായത്. മഹാത്മാ കോളനിയോട് ചേര്‍ന്നാണ് ജവഹര്‍ കോളനിയും സ്ഥിതി ചെയ്യുന്നത്. ഇവര്‍ സംഘം ചേര്‍ന്ന് വീടുകളിലേക്ക് പോകുന്നതിനിടെ കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ടുണ്ടായ  തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. രാജേഷിന്‍റെ വയറിലും കയ്യിലുമാണ് കുത്തേറ്റത്. തുടർന്ന് വിഷ്ണു ഒളിവിൽ പോകുകയായിരുന്നു. ഈ കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ വാക്കേറ്റവും സംഘട്ടനവും പതിവാണെന്നു സമീപ വാസികൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K