04 December, 2020 12:09:47 PM


വിവാഹ സദ്യയിലെ മട്ടണ്‍ കറിയെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു



ഹൈദരാബാദ്: വിവാഹ പാര്‍ട്ടിയില്‍ വിളമ്പിയ മട്ടണ്‍ കറിയില്‍ കഷണങ്ങള്‍ ഇല്ലാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം. 35കാരനായ പരുശര്‍മ്മലു എന്നയാളാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍‌ നാഗരാജുവിന് പരിക്കേറ്റു.


ദച്ചാരം ഗ്രാമത്തിലെ തതിപമുലു മഹേഷ് എന്ന യുവാവും ജംഗാവോൺ ജില്ലയിലെ പക്കല ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയും തമ്മിലുള്ള വിവാഹസ്ഥലത്താണ് സംഭവം. വിവാഹ സത്ക്കാരം വധുവിന്‍റെ പക്കലയിലുള്ള വീട്ടില്‍ വച്ചായിരുന്നു. ദച്ചര സ്വദേശിയായ സുരാറം വെങ്കിടയ്യയും സത്ക്കാരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വധുവിന്‍റെ വീട്ടുകാര്‍ അതിഥികളെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്ന് ഇയാള്‍ പരാതിപ്പെട്ടു.


പാര്‍ട്ടിയില്‍ വിളമ്പിയ മട്ടണ്‍ കറിയില്‍ മട്ടണ്‍ കഷണങ്ങള്‍ ഇല്ലായിരുന്നുവെന്നായിരുന്നു പ്രധാന പരാതി. ദച്ചരം ഗ്രാമത്തിലെ മൂപ്പനായ ചന്ദ്രയ്യയുമായി സുരാറാം ഇതിനെച്ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു. തര്‍ക്കം തീര്‍ക്കാന്‍ മറ്റ് അതിഥികള്‍ ഇടപെട്ടെങ്കിലും വാക്കേറ്റം അവസാനിച്ചില്ല. തുടര്‍ന്ന് ഗ്രാമത്തിലെത്തിയ സുരാറം ചന്ദ്രയ്യയുമായി വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതുകണ്ടുകൊണ്ടു വന്ന സുരാറാമിന്‍റെ മക്കളായ പ്രവീണും കിഷ്ടയ്യയും പ്രകോപിതരായി ചന്ദ്രയ്യയുടെ മക്കളായ പരശുരാമുലു, നാഗരാജു എന്നിവരെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു.


ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പരുശര്‍മ്മലു യാത്രാ മധ്യേ മരിച്ചു. നാഗരാജുവിനെ ഹൈദരാബാദിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരശുരാമുലുവിന്‍റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K