26 December, 2021 09:00:43 AM


കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു; ജീപ്പ് കത്തിച്ചു



കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ ഇതരസംസ്ഥാനത്തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്പെക്ടറടക്കം ഷാജു അടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് എസ്പിയും ഡിവൈഎസ്പിമാരുമടക്കം വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറി. സംഘർഷത്തിന് അയവു വന്നിട്ടില്ല. ക്യാംപുകളിൽ പൊലീസ് തെരച്ചിൽ നടത്തുകയാണ്. 

കുന്നത്തുനാട് സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അർധരാത്രിക്ക് ശേഷമാണ് തൊഴിലാളികൾ തമ്മിൽ സംഘർഷം നടന്നത്. ഇത് ഇത്രയും ഗുരുതരമാകുമെന്ന് ആദ്യ ഘട്ടത്തിൽ പൊലീസ് കരുതിയിരുന്നില്ല. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും അക്രമം ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K